‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ പ്രതികരിച്ച് രമ്യ പണിക്കർ
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ നടി രമ്യ പണിക്കർ തന്റെ നിലപാട് വ്യക്തമാക്കി.
വീട്ടിൽ കുടുംബത്തോടൊപ്പം സ്വകാര്യമായി നടത്തിയ പൊങ്കാല ചടങ്ങിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രചരിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് താരം പറയുന്നു.
അച്ഛനും അമ്മയും കൂടെ വീട്ടിൽ സ്വകാര്യതയോടെ പൊങ്കാല അർപ്പിക്കുമ്പോൾ ചില ഓൺലൈൻ മാധ്യമ പ്രവർത്തകർ വീട്ടിലെത്തി വിശേഷങ്ങൾ ചോദിക്കാമെന്ന് പറഞ്ഞ് ചിത്രങ്ങളും വിഡിയോകളും പകർത്തിയതായി രമ്യ വ്യക്തമാക്കി.
പൊങ്കാല ഇടുന്ന സമയത്ത് അടുപ്പ് മുറ്റത്ത് തറയിൽ വച്ചാണ് നിൽക്കേണ്ടത്. തീയും പായസവും അരിയും എല്ലാം ശ്രദ്ധിക്കേണ്ട അവസ്ഥയിൽ ആരൊക്കെ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്ന് ശ്രദ്ധിക്കാൻ സാധിക്കില്ലെന്നും താരം പറഞ്ഞു.
“സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത് പ്രതീക്ഷിക്കാതെ എടുത്ത ചില വിഡിയോകൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടു. എന്റേതു മാത്രമല്ല, മറ്റ് ചില ആർട്ടിസ്റ്റുമാരുടെയും വിഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു,” രമ്യ പറഞ്ഞു.
മാധ്യമപ്രവർത്തകരോടുള്ള വിശ്വാസത്തിലാണ് തങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കും ഉണ്ടെന്ന് താരം ഓർമ്മിപ്പിച്ചു.
“ഒരു വിഡിയോ അല്ലെങ്കിൽ പോസ്റ്റ് പങ്കുവയ്ക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടിക്കൽ ആലോചിക്കണം. അത് നിങ്ങളുടെ സംസ്കാരത്തെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്,” എന്നും രമ്യ കൂട്ടിച്ചേർത്തു.
വീട്ടിലെ സ്വകാര്യ നിമിഷങ്ങൾ പുറത്തുവിട്ട് പിന്നീട് തന്നെ കൂടുതൽ ശ്രദ്ധിക്കണമെന്നും വസ്ത്രധാരണം മാന്യമായിരിക്കണമെന്നും പറയുന്നത് ശരിയായ സമീപനമല്ലെന്നും താരം വ്യക്തമാക്കി.
“മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല, അത് പകർത്തുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്,” എന്നും രമ്യ പണിക്കർ പറഞ്ഞു.
അതേസമയം, പൊങ്കാല ചടങ്ങുമായി ബന്ധപ്പെട്ട് നടി അന്ന രാജന്റെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വസ്ത്രധാരണത്തെ ചുറ്റിപ്പറ്റി വലിയ വിമർശനങ്ങളും ബോഡി ഷെയിമിംഗും ഉയർന്നതിനെ തുടർന്ന് അന്ന പിന്നീട് ക്ഷമാപണം നടത്തി.
ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതെന്നും തന്റെ വസ്ത്രധാരണം അല്ലെങ്കിൽ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അന്ന രാജൻ പ്രതികരിച്ചിരുന്നു.









