“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള എൻഡിഎയുടെ രാഷ്ട്രീയ നീക്കങ്ങൾക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുന്നണിക്ക് വ്യക്തമായ തന്ത്രങ്ങളുണ്ടെങ്കിലും അവ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും വോട്ടെണ്ണലിന് ശേഷം അതിന്റെ ഫലം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും മുന്നോട്ട് വയ്ക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. “വികസിത കേരളം എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. വികസന രാഷ്ട്രീയം എല്ലാവർക്കും ഗുണം ചെയ്യുന്ന ഒന്നാണ്,” അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് ജനങ്ങൾ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. “പത്ത് വർഷം സിപിഎം ഭരിച്ചപ്പോൾ, പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ബജറ്റ് ചര്‍ച്ചകളിൽ പോലും ശക്തമായ നിലപാട് എടുത്തില്ല. അവർ ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാലാണ് മൗനം പാലിച്ചത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച മുന്നേറ്റം ഉദാഹരിച്ച്, “എൻഡിഎ ജയിക്കില്ലെന്ന പഴയ ധാരണ മാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് പോലും ജനങ്ങൾ എൻഡിഎയെ സ്വീകരിച്ചു,” എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ പാർട്ടി യാതൊരു ഒത്തുതീർപ്പിനും വഴങ്ങിയിട്ടില്ലെന്നും, സീറ്റ് ലഭിക്കാത്തവർക്കുള്ള അസന്തോഷം സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി20യ്ക്ക് 19 സീറ്റുകൾ അനുവദിച്ചതും ആലോചിച്ചെടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും പറഞ്ഞു.
സിപിഎം–ബിജെപി ‘ഡീൽ’ ആരോപണം യുഡിഎഫിന്റെ മുസ്ലിം വോട്ട് ലക്ഷ്യമിട്ട തന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു. “മലപ്പുറത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താൻ ലീഗ് സമ്മതിക്കുമോ?” എന്ന ചോദ്യം ഉയർത്തിയും അദ്ദേഹം യുഡിഎഫിനെ വിമർശിച്ചു.
English Summary
BJP Kerala president Rajeev Chandrasekhar said NDA has strategic plans for the assembly elections but will reveal them only after results. He emphasized development politics under PM Narendra Modi and criticized both LDF and UDF, alleging they are similar. He also dismissed claims of any CPM-BJP deal.









