തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. എന്നാൽ ഇന്നലെ രാത്രി പെയ്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണുണ്ടായത്.
അതേ സമയം മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിലുണ്ട്.
ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത ഇപ്പോഴും തുടരുകയാണ്.
ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തു.
വൈത്തിരി,ചൂരൽമല, പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മഴ ശക്തമായി തുടരുകയാണെങ്കിൽ അപകട സാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ നിലവിൽ അടച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണിരുന്നു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണ് അപകടം ഉണ്ടായത്.
കാറിനകത്തും സമീപത്തും ആരുമില്ലാതിരുന്നതിനാൽ വലിയൊരു അപകടം ആണ് ഒഴിവായി. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയിൽ മഴയിലും കാറ്റിലും കാറിനു മുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.