ട്രെയിനിൽ വച്ച് 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് ഓടുന്ന ട്രെയ്‌നിലിട്ട് അടിച്ചുകൊലപ്പെടുത്തി. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്. Railway employee beaten to death by passengers
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്….
ബുധനാഴ്ചയാണ് ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബിഹാറിലെ സിവാനില്‍നിന്നു പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാര്‍ തന്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം.
എന്നാൽ, പ്രശാന്ത് അത്തരത്തിലുള്ള ആളായിരുന്നില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നെന്നും പ്രശാന്ത് കുമാറിന്റെ കുടുംബം പറയുന്നു.
അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയും അവർ ഇയാളെ മർദ്ദിക്കുകയുമായിരുന്നു.
ട്രെയിന്‍ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഒന്നര മണിക്കൂര്‍ അകലെയുള്ള കാണ്‍പുര്‍ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുന്നതുവരെ ക്രൂരമായി മർദ്ദിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.35 ഓടെ കാണ്‍പുരില്‍ ട്രെയിനെത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണപ്പെട്ടിരുന്നു. ലൈംഗികാതിക്രമം നടത്തിയതിന് പെണ്‍കുട്ടിയുടെ കുടുംബവും കൊലപാതകത്തിന് പ്രശാന്ത് കുമാറിന്റെ കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.









