സൗദി റിയാദിൽ കൊലക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം എന്ന യുവാവിന്റെ മോചനത്തിനായി മലയാളികൾ ഒത്തൊരുമിച്ചതിന്റെ വാർത്തകളാണ് മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ 34 കോടി രൂപയാണ് മലയാളി പിരിച്ചെടുത്തത്. ഡ്രൈവർ ജോലിക്കായി റിയാദിലെത്തി മനഃപൂർവമല്ലാത്ത ഒരു പ്രവർത്തിക്കു ജയിൽ ശിക്ഷയും അനുഭവിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം മലയാളികളുടെ ഒത്തൊരുമയിൽ മോചിതനാകുന്നു. നല്ല കാര്യം തന്നെ. എന്നാൽ, ഇതിനിടയിൽ മറക്കരുതാത്ത ചില യാഥാർഥ്യങ്ങൾ കൂടിയുണ്ട്.
2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.
പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.
ഇത്രയും യാഥാർഥ്യമെന്നിരിക്കെ മലയാളികൾ സ്വരൂപിച്ച തുകയിൽ അദ്ദേഹം മോചിതനാകുന്നത് നമുക്ക് അഭിമാനമാണ്. എന്നാൽ, എന്തിനാണ് നമ്മൾ ഇത്രയും തുക പിരിച്ചെടുത്തത് ? മനപ്പൂർവ്വമല്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരിൽ 18 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ഒരു നിരപരാധിക്കു വേണ്ടി. വീണ്ടും, ഒരു സാധു ഡ്രൈവറോട് 34 കോടി വാങ്ങി അവനെ മോചിതനാക്കാമെന്നൊരു ‘കാരുണ്യവും’. എത്ര സുന്ദരമായ നീതിന്യായ വ്യവസ്ഥ. അവരൊക്കെ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരും ധാന ശീലരും ആണെന്ന് ആണ് അവകാശപ്പെടുന്നത്. അങ്ങിനെയെങ്കിൽ അബ്ദുൽ റഹീം ഇത്രയും കാലം അനുഭവിച്ച ശിക്ഷ തന്നെ അധികമല്ലേ ? 18 വർഷം ജയിലിൽ ഇട്ടതിനു ശേഷം 34 കോടി വാങ്ങുന്നതാണോ മാലോകർ കൊട്ടിഘോഷിക്കുന്ന ഈ കരുണ ?കിട്ടുന്ന ബ്ലഡ് മണിയിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് എത്രശതമാനം വീതം ലഭിക്കണം എന്നൊക്കെ നിയമം ഉണ്ടത്രേ.
എന്തുതന്നെ ആയാലും, ഇത് മനപ്പൂർവ്വമായ കൊലയല്ല. നരഹത്യ പോലുമല്ല. അറബിച്ചെക്കൻമാരുടെ സ്വഭാവം അറിയാവുന്ന ആർക്കും ഈ സംഭവത്തിൽ ഒരു സംശയവും തോന്നാനുമില്ല. ഈ കുറ്റത്തിനാണ് വധശിക്ഷ. എന്നിട്ട് ഡ്രൈവർ/ വേലക്കാരൻ ജോലി ചെയ്ത് കുടുംബം പോറ്റാൻ പോയവന്റെ ജീവന് അവരിട്ട വില 34 കോടി. (15 മില്യൺ സൗദി റിയാൽ). അതുതന്നെ മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ എന്തോ ഔദാര്യം പോലെയാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് സഹായിക്കാൻ ചെന്നവന് 10 വർഷം തടവ്. മികച്ച നിയമവ്യവസ്ഥ. ഒരാളുടെ ജീവന് പണം കൊണ്ട് വിലയിടുന്നത് എന്തുതരം നീതിയാണ് ?
അങ്ങനെ ഒരു നിയമവ്യവസ്ഥ എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് ആരും അഭിപ്രായപ്പെടുന്നില്ല. 34 കോടി പിരിച്ചു കൊടുത്ത മലയാളികളുടെ ഒത്തൊരുമയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ഒരു സാധുവിന്റെ 34 കോടി രൂപ ഒരു ഉളുപ്പുമില്ലാതെ വാങ്ങുന്ന (അതും അയാൾക്ക് 18 വർഷത്തെ ശിക്ഷ നൽകിയ ശേഷം ) ആ നീതിന്യായ വ്യവസ്ഥയുടെ പൊള്ളത്തരവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ? ശരിയാണ്, മരിച്ചത് അവരുടെ മകനാണ്. തീരാനഷ്ടം തന്നെ. അതിനു 18 വര്ഷം ആ മനുഷ്യൻ ജയിൽവാസം അനുഭവിച്ചു എന്നത് കണക്കാക്കേണ്ടതല്ലേ ?
Read also: കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം