റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യം ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി ഇപ്പോൾ.
അത് ലഭ്യമാക്കിയശേഷമായിരിക്കും അടുത്ത സിറ്റിങ്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കാണുകയുണ്ടായി. അടുത്ത സിറ്റിങ് മാർച്ച് 18 രാവിലെ 11നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതും കൂടി കൂട്ടി ഒമ്പതാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടിരുന്നു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതു കാരണമാണ് ജയിൽ മോചനം നീളുന്നത്. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തടവുശിക്ഷയാണ് സാധാരണ വിധിക്കുക. 19 വർഷമായി റഹീം തടവിലായിരുന്നതുകൊണ്ട് തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികനാൾ ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് ജയിൽ മോചനം നൽകാനാണ് നിലവിലുള്ള സാധ്യത.