തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ മരിച്ചത് 11പേരാണ്. ഈ മാസംമാത്രം നാലുമരണം നടന്നു.
ഫെബ്രുവരിയിലും മാർച്ചിലും രണ്ടുവീതം, ജനുവരിയിൽ മൂന്ന്, പേവിഷബാധയേറ്റ എല്ലാവരും മരണപ്പെട്ടു. കഴിഞ്ഞവർഷം ഈ കാലയളവിൽ മരിച്ചത് ഏഴുപേരാണ്.
2030ഓടെ രാജ്യം പേവിഷ മുക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് കേരളത്തിലെ സ്ഥിതി മോശമാകുന്നത്.
വാക്‌സിനെടുത്താൽ പൂർണമായി പ്രതിരോധിക്കാൻ സാധിക്കുമെങ്കിലും യഥാസമയം ചികിത്സതേടാതെ നിസാരവത്കരിക്കുന്നതാണ് മരണത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
മാസങ്ങൾക്കുശേഷം ലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണ് എല്ലാവരും ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും.
അതേസമയം, ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി നടത്തേണ്ട പ്രവർത്തനങ്ങളുടെ ഗുരുതരവീഴ്ചയും കാരണമായി ചൂണ്ടിക്കാട്ടുന്നു.
തെരുവുനായ്ക്കളുടെ വാക്സിനേഷനും വന്ധ്യംകരണവും പാളുന്നതാണ് ഇതിൽ പ്രധാന കാരണം. പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ ചെലവിടുന്നുണ്ട്.
എന്നാൽ, ഉടൻ ചികിത്സതേടണമെന്ന അവബോധമില്ലാത്തവർ കൂടുകയാണ്.
തെരുവുനായ്ക്കൾക്കും വളർത്തു നായ്ക്കൾക്കുമുൾപ്പെടെ ഒരു പ്രദേശത്തെ 70ശതമാനം നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകിയാൽ പേവിഷബാധ നിർമ്മാർജനം ചെയ്യാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.
മനുഷ്യരിൽ രോഗബാധയ്ക്കുള്ള സാദ്ധ്യത തടയാനും ഇത് സഹായിക്കും.കോർപ്പറേഷനുകളിൽ ആറ്,152 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 76 എന്നിങ്ങനെ ആകെ 82 വന്ധ്യംകരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് വേണ്ടതെങ്കിലും നിലവിലുള്ളത് 18 എണ്ണം മാത്രമാണ്.
പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ,മലപ്പുറം,കാസർകോട് ജില്ലകളിലാണെങ്കിൽ ഇവയില്ല. കോർപ്പറേഷനുകളിൽ തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് പേരിനെങ്കിലുമുള്ളത്.