ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും
യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് നീക്കം ശക്തമാക്കിയ പി.വി. അന്‍വറിനെ മുന്നണിയുമായി സഹകരിപ്പിക്കാന്‍ ഒടുവില്‍ യുഡിഎഫിനുള്ളില്‍ ധാരണ.
എന്നാല്‍ അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ല. പകരം, അസോസിയേറ്റ് കക്ഷിയായി പരിഗണിച്ചാണ് മുന്നണി സഹകരണം ഒരുക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം, പ്രാദേശിക തലത്തിലുള്ള എതിര്‍പ്പുകള്‍ പരിഹരിച്ചതിന് ശേഷമേ ഉണ്ടാകൂ.
മലപ്പുറം ജില്ലയില്‍, പ്രത്യേകിച്ച് നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ള ചില യുഡിഎഫ് നേതാക്കള്‍ക്കാണ് അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ കടുത്ത എതിര്‍പ്പ്. ഈ ആശങ്കകള്‍ പരിഹരിക്കാനുള്ള അനുനയശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
മുൻപ് അന്‍വറിന്റെ വിഷയത്തില്‍ കടുത്ത നിലപാട് എടുത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആര്യാടന്‍ ഷൗക്കത്തിനെ അധിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് അന്‍വറുമായി ചര്‍ച്ചയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ അന്‍വര്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും, കോണ്‍ഗ്രസിനെയും വി.ഡി. സതീശനെയും വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തി. സമവായത്തിനായി മുസ്ലിം ലീഗ് നേതൃത്വം വഴിയും ചര്‍ച്ചകള്‍ നടന്നു.
നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ ഇല്ലാതെയും യുഡിഎഫ് വിജയിച്ചതോടെ, വിട്ടുവീഴ്ചയില്ലാത്ത സമീപനം സതീശന്‍ തുടർന്നു. പിന്നീട് സതീശനെ നേരിട്ട് അനുനയിപ്പിക്കാനുള്ള നീക്കമാണ് അന്‍വര്‍ ആരംഭിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. വി.എസ്. മനോജ് കുമാര്‍ നേരിട്ട് സതീശനുമായി കൂടിക്കാഴ്ച നടത്തുകയും അനുനയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ് അന്‍വർ വിഷയത്തിൽ വീണ്ടും ചർച്ച സജീവമായത്.
നിലമ്പൂരിലും പരിസര പഞ്ചായത്തുകളിലുമുള്ള അന്‍വറിന്റെ സ്വാധീനം കൂടി കണക്കിലെടുത്താണ് യുഡിഎഫ് അനുകൂല സമീപനത്തിലേക്ക് നീങ്ങിയത്.
മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരം സി.കെ. ജാനുവിന്റെ ആദിവാസി പാർട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സമാന മാതൃകയില്‍ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെയും പരിഗണിക്കുന്നത്.
ഇന്നലെ ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക ധാരണയായി.
ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ള നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം, അടുത്ത യുഡിഎഫ് യോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് സൂചന.
English Summary
UDF has reached an internal understanding to collaborate with PV Anwar, who has been seeking entry into the alliance. His party, Trinamool Congress, will not become a constituent member but may be included as an associate ally. Official announcement is expected only after resolving local opposition, particularly from Nilambur MLA Aryadan Shoukath and other Malappuram UDF leaders. Earlier, opposition leader V.D. Satheesan had taken a firm stand against Anwar following controversial remarks against Shoukath. However, recent reconciliation efforts, including direct talks through TMC state coordinator V.S. Manoj Kumar, revived discussions. Considering Anwar’s local influence, UDF is moving ahead cautiously. The matter was discussed in an online UDF meeting, and a decision is likely to be announced in the next meeting after consensus-building.
pv-anwar-udf-alliance-trinamool-associate-entry
PV Anwar, UDF, Trinamool Congress, VD Satheesan, Aryadan Shoukath, Kerala Politics, Nilambur, Congress, Muslim League, Alliance Talks









