മലപ്പുറം: നിലമ്പൂരിൽ തന്റെ പോരാട്ടം കോൺഗ്രസിനെതിരെയല്ല പിണറായിസത്തിന് എതിരെയാണെന്ന് പ്രഖ്യാപിച്ച അൻവർ ആ നിലയിലുള്ള വിമർശനവുമായി രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് ഇന്ന് പി വി അൻവർ വാർത്താസമ്മേളനത്തിൽ മുഴുവൻ നടത്തിയത്. പൊതുയോഗത്തിൽ തന്നെ വഞ്ചകൻ എന്ന് വിളിച്ച മുഖ്യമന്ത്രിയെ അതേ ഭാഷയിൽ ആക്രമിക്കുക ആയിരുന്നു പി വി അൻവർ.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ച് മുഖ്യമന്ത്രി ആയ ആളാണ് പിണറായി വിജയൻ. തീർത്തും വഞ്ചകനായ ആളാണ് അൻവറെ വഞ്ചകൻ എന്ന് വിളിക്കുന്നത്. നിലമ്പൂരിലെ ജനങ്ങൾക്ക് അറിയാം ആരാണ് വഞ്ചന കാട്ടിയതെന്നും പി വി അൻവർ പറഞ്ഞു.
മതവിഷയങ്ങളിൽ സിപിഎം അനാവശ്യ ഇടപെടൽ നടത്തുകയാണ്. രാഷ്ട്രീയ നേട്ടം മാത്രമാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ക്രൈസ്തവസമുദായത്തെ മൊത്തത്തിൽ വഞ്ചിച്ചു.
മുഖ്യമന്ത്രി മാത്രം തീരുമാനമെടുത്താൽ പരിഹാരം കാണാൻ കഴിയുന്ന വിഷയമാണ് ഇപ്പോഴും വലിച്ചു നീട്ടുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, പക്ഷെ അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചതായും അൻവർ പറഞ്ഞു.
ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ബിജെപിക്ക് മുസ്ലിങ്ങൾക്കെതിരെ പ്രചരണം നടത്താൻ ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നുൂം അൻവർ ആരോപിച്ചിരുന്നു.