ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ ബോളിവുഡ് നടിമാരായ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവർ പങ്കെടുത്തിരുന്നു.
കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് പ്രമുഖ നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽ നിന്നാണ് 2.40 കോടി തട്ടിയെടുത്തത്. 2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. മൂന്ന് മാസത്തിന് ശേഷം നടി കാജൽ അഗർവാളും കമ്പനിയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.
ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത കാജൽ 100 പേർക്കു കാറുകൾ സമ്മാനമായി നൽകിയിരുന്നു. മുംബൈയിൽ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണു ഇവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.