തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടി റദ്ദായതിനെ തുടർന്ന് ഒരു സംഘം ചെളി വാരി എറിയുന്ന വീഡിയോ പോലീസ് തന്നെ പങ്കുവെച്ചിരുന്നു.
‘കുഴപ്പമാകും’ എന്ന തലക്കെട്ടോടെയാണ് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ വീഡിയോ പുറത്തുവിട്ടിരുന്നത്. കാണികൾ സ്റ്റേജിലേക്കും പൊലീസിനു നേരെയും ചെളി വാരിയെറിയുന്നതും തെറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.
എന്നാൽ എൽഇഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് ഷോക്കേറ്റു മരിച്ചത്.
മരണം നടന്ന സാഹചര്യത്തിൽ ആ വേദിയിൽ വന്ന് പാട്ട് പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ആണ് വേടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നെ കാണാനും കേൾക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നിൽ വന്ന് എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു.
ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത് എന്നുമായിരുന്നു വേടൻ അറിയിച്ചത്.
എന്നാൽ രാത്രി 8നു ആരംഭിക്കും എന്നറിയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഇതോടെ പ്രകോപിതരായ സ്ത്രീകളടക്കമുള്ള കാണികൾ പ്രതിഷേധിക്കുകയായിരുന്നു.
ആളുകൾ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു.