എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിലാസം മാറുന്നു. നിലവിൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന പിഎംഒ, അടുത്ത മാസം വളരെ അടുത്തുള്ള എക്‌സിക്യൂട്ടീവ് എൻക്ലേവിലേക്ക് മാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ എൻക്ലേവിൽ പിഎംഒയ്ക്ക് പുറമെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ആധുനിക കോൺഫറൻസിംഗ് സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടും. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തായിരിക്കും പുതിയ പിഎംഒ.
എഴുപത്തിയെട്ട് വർഷത്തിന് ശേഷം ആണ് ഓഫിസ് മാറ്റം. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി പിഎംഒയ്ക്കും മറ്റ് സുപ്രധാന സർക്കാർ സ്ഥാപനങ്ങൾക്കുമായി എക്‌സിക്യൂട്ടീവ് എൻക്ലേവ് നിർമ്മിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങളിൽ ആധുനിക സൗകര്യങ്ങളുടെ അഭാവവും സ്ഥലപരിമിതിയും കാരണം പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കേണ്ടതായി വന്നുവെന്നാണ് വിവരം.
ഇതിനിടെ, പ്രധാനമന്ത്രി ഇതിനുമുമ്പ് കര്‍ത്തവ്യ ഭവന്‍-3 ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രാലയത്തെയും പേഴ്‌സണല്‍ മന്ത്രാലയത്തെയും അവിടെത്തേക്കു മാറ്റിയിരുന്നു.
ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി
ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് അദ്ദേഹം വിമാനമിറങ്ങിയത്.
ശുഭാംശു ശുക്ലയെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു. രാകേശ് ശർമ്മക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
രാജ്യത്തേക്ക് മടങ്ങി എത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു.
ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. സ്വദേശമായ ലക്നൗവിൽ അദ്ദേഹം പഠിച്ച സിറ്റി മോണ്ടിസോറി സ്കൂളിൽ അദ്ദേഹത്തിന് 25നു സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് ശുഭാംശു ശുക്ല എക്സിൽ കുറിച്ചു. ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ എനിക്ക് സങ്കടമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് ജീവിതമെന്ന് ഞാൻ കരുതുന്നുവെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു.
ജൂൺ 26-നാണ് അദ്ദേഹം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ദൗത്യം പൂർത്തിയാക്കിയ ശേഷം ജൂലൈ 15 ന് തിരികെ എത്തി.