രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
രാജ്യം ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും മോദി പറഞ്ഞു. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ കരുത്തുകാട്ടി. 100 കിലോമീറ്റര്‍ വരെ പാകിസ്താനിലേക്ക് കടന്ന് ആക്രമിച്ചു. ഭീകരവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കി എന്നും മോദി ചൂണ്ടിക്കാട്ടി.
ഭീകരതക്കൊപ്പം നില്‍ക്കുന്ന പാകിസ്താന്റെ ഉറക്കം നഷ്ടപ്പെട്ടു. സൈന്യം ഭീകരവാദികള്‍ക്ക് തക്ക മറുപടി നല്‍കി. ഭീകരവാദികളെയും ഭീകരവാദികളെ സഹായിക്കുന്നവരെയും ഒന്നായി കാണും എന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തെ പിന്തുണച്ചവര്‍ക്ക് അര്‍ഹിച്ച ശിക്ഷ നല്‍കുമെന്നും ആണവായുധ ഭീഷണി ഈ രാജ്യത്ത് വലിപോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധുനദീജല കരാരില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി.
മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി നരേന്ദ്ര മോദി
സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി നരേന്ദ്ര മോദി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും എന്ന് അദ്ദേഹം അറിയിച്ചു.
മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്നും ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. കൂടാതെ പത്ത് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും മോദി അറിയിച്ചു.
എല്ലാ ഭാഷകളും തുല്യം, എല്ലാ ഭാഷകളും വികസിക്കണം എന്നും മോദി പറഞ്ഞു.
Summary: Prime Minister Narendra Modi addressed the nation on the 79th Independence Day after hoisting the national flag at the Red Fort, calling the occasion a festival of national pride for India.









