ഡൽഹി: പ്രധാനമന്ത്രി റഷ്യൻ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെ രാഷ്ട്രപതിയുടെ ഷിംല സന്ദർശനവും മാറ്റിവച്ചു. മെയ് 5 മുതൽ ഒമ്പത് വരെയാണ് രാഷ്ട്രപതി ഷിംല സന്ദര്‍ശനം നടത്താനിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നതിനിടയിൽ
അടിയന്തിര സാഹചര്യത്തിന്‍റെ സൂചനയാണ് ഈ മാറ്റങ്ങൾ. റഷ്യയുടെ വിജയാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു പ്രധാനമന്ത്രിനരേന്ദ്ര മോദി.
പഹൽഗാമിൽ ഇന്ത്യ തിരിച്ചടിക്ക് നീക്കം ശക്തമാക്കുന്നുവെന്ന സൂചനകൾക്കിടെയാണ് രാഷ്ട്രപതിയുടെ യാത്രാ പരിപാടികളിലെ മാറ്റം. അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകുന്നതാണ് പുതിയ നീക്കമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയിലെ വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയായിരുന്നു പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു.
അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും. എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി ഇന്ന് എത്തും. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നാളെയും മറ്റന്നാളുമായി മോദി എത്തുന്നുണ്ട്.