മുതലമടയിലെ മാവിൻതോട്ടങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്നെത്തിക്കുന്ന കീടനാശിനി പ്രയോഗം ആശങ്ക ഉയർത്തുകയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും കീടനാശിനികളുമായി ഇവിടെയെത്തുന്നത്. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി ആയിരം മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കിക്കൊണ്ടു വരുന്നു.
പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഉയർത്തിയിരുന്നു. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലുമാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്.
തോട്ടങ്ങളിൽ കലക്കിയ കീടനാശിനികൾ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഗോവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വിവിധ പേരുകളിലുള്ള കീടനാശിനികൾ സുലഭമാണ്. അതിർത്തിക്കപ്പുറം ആയതിനാൽ സംസ്ഥാന സർക്കാരിനോ കൃഷിവകുപ്പിനോ പരിശോധിക്കാനുള്ള അധികാരമില്ല.
ഒരു മാവിൽ കീടനാശിനി പ്രയോഗം 15 തവണയാണ്.
സെപ്തംബറിൽ കർഷകർ മാവിന് തടമെടുത്ത് തുടങ്ങും. ഇതിനൊപ്പം മണ്ണിനാണ് ആദ്യഘട്ടമരുന്ന് പ്രയോഗം നടത്തുന്നത്. അവിടെ തുടങ്ങുന്നതാണ് കീടനാശിനി പ്രയോഗം. കൽട്ടാർ എന്ന പൊതുവേ അറിയുന്ന കീടനാശിനിയാണ് മണ്ണിന് നൽകുന്നത്. ഇതിന് 90 ദിവസത്തിന് ശേഷം മാവുകൾ പൂവിടാനും മാങ്ങ വളരുവാനും തുടങ്ങും. തുടർന്നുള്ള കീടങ്ങളെ ചെറുക്കാനാണ് വിവിധതരം കീടനാശിനികൾ പ്രയോഗിക്കുന്നത്. ഒരു ദിവസം രണ്ടു തൊഴിലേളികൾ രണ്ടേക്കറോളം മാവിൻ തോട്ടങ്ങൾ കീടനാശിനി പ്രയോഗിക്കും.
അശാസ്ത്രീയമായ ഈ കീടനാശിനി പ്രയോഗം അവിടെയുള്ള ജനങ്ങളെ മാത്രമല്ല, ഇവിടെനിന്നുള്ള മാങ്ങ കഴിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അനിയന്ത്രിത കീടശല്യവും കാലാവസ്ഥാ വ്യതിയാനവും മാവ് കർഷകരെ അശാസ്ത്രീയ കീടനാശിനി പ്രയോഗത്തിലേക്ക് നയിക്കുന്നു.
പൂവിട്ട് 80 മുതൽ 105 ദിവസത്തിനുള്ളിൽ കായ്ക്കുന്ന മാവിന് കീടശല്യ പ്രതിരോധത്തിനും മറ്റുമായി പത്തു മുതൽ 15 തവണ വരെ കീടനാശിനി തളിക്കാറുണ്ട് എന്നാണ് സൂചന. കീടനാശിനികൾ പ്രയോഗിക്കുന്നതു തടയണമെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മുതലമടയിലെ നാട്ടുകാർ.
English summary : Presticide application in wheat fields in Mudalamada; concerned local residents