രോഗി മരിച്ച സംഭവത്തിൽ കേസ്
തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസുകാരായ പത്ത് പേരെ പ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ലാൽ റോഷി ഉൾപ്പടെയുള്ളവരാണ് കേസിലെ പ്രതികൾ. രോഗിയെ കയറ്റാൻ വന്ന ആബുലൻസ് പ്രതികൾ തടഞ്ഞെന്നാണ് കേസ്. മെഡിക്കൽ ഓഫീസറുടെയടക്കം ഡ്യൂട്ടി പ്രതിഷേധക്കാർ തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ ഉണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദ സംഭവം നടന്നത്. കല്ലംകുടി സ്വദേശിയായ ബിനുവിനെ ആസിഡ് അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ഇന്നലെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ അത്യാസന്ന നിലയിലായിരുന്ന ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്.
വിതുര ആംബുലൻസിൻ്റെ മോശം അവസ്ഥയെ ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരം. ആശുപത്രി ജീവനക്കാർ കേണപേക്ഷിച്ചിട്ടും ലാൽ റോഷിയുടെ അടക്കം നേതൃത്വത്തിൽ ആംബുലൻസിലേക്ക് രോഗിയെ കയറ്റാനുള്ള സ്ട്രചറടക്കം തടയുകയായിരുന്നു.
തുടർന്ന് 2.47 നാണ് ഇവിടെ നിന്ന് ആംബുലൻസിന് പുറപ്പെടാനായത്. അര മണിക്കൂറോളം വൈകിയാണ് ബിനുവിനെ മെഡിക്കൽ കോളേജിൽ എത്തിക്കാനായത്. എന്നാൽ അപ്പോഴേക്കും ബിനു മരിച്ചു.
സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജായ ഡോ. പദ്മ കേസരിയാണ് പൊലീസിൽ പരാതി നൽകിയത്.
യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്
ന്യൂജഴ്സി: അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്‌സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്‌ക്കെതിരെയാണ് (51) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികൾ നൽകുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും വേറെയും പരാതിയുണ്ട്.
ചികിത്സാവേളകളിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗിയും വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് ചെയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
‘‘ഡോക്ടർമാർ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാൽ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ സ്ഥാനം ഉപയോഗിച്ചത്.
മരുന്നുകുറിപ്പടികൾ നൽകാൻ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകൾ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു’’, യുഎസ് അട്ടോർണി അലിന ഹബ്ബാ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
Summary: In Vithura, Kerala, police registered case against 10 Youth Congress workers for blocking an ambulance, leading to the death of a patient. The incident has sparked public outrage and political criticism.