കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ചു. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആക്രമണം നടത്തിയ കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. പിന്നാലെ അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു.
തടയാനെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും ഇയാൾ ആക്രമണം നടത്തി. പിന്നാലെ സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന 16 ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് ട്രെയിനുകൾ റദ്ദ് ചെയ്തു
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മൂന്നിടങ്ങളിൽ റെയിൽവെ ട്രാക്കില്‍ മരം വീണതോടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന 16 ട്രെയിനുകൾ വൈകിയോടുന്നു.
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂര്‍-മധുര, കത്ര – കന്യാകുമാരി ഹിമസാഗര്‍, കൊല്ലം പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ഷാലിമാര്‍ എക്‌സ്പ്രസ്, പുനലൂര്‍ പാസഞ്ചര്‍, പരശുറാം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
56322 നിലമ്പൂർ-ഷൊർണുർ പാസഞ്ചർ (നിലമ്പൂരിൽ നിന്ന് രാവിലെ 7മണിക്ക് പുറപ്പെടുന്നത്), 56323ഷൊർണുർ-നിലമ്പൂർ പാസഞ്ചർ (ഷൊർണുരിൽ നിന്ന് രാവിലെ 9മണിക്ക് പുറപ്പെടുന്നത്)ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു.
ഇന്നലെ കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ മൂന്നിടങ്ങളില്‍ മരം വീണിരുന്നു. അതേ സമയം, സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 3.30നും ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 4 നും സൈറണ്‍ മുഴങ്ങും.