കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് സൂചന. താരത്തിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് പോലീസ് കണ്ടെത്തി. ഷൈനെ കണ്ടെത്താൻ കൊച്ചിയിലും തൃശ്ശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.
എന്നാൽ ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. താൻ എവിടെയാണെന്ന് ചോദിക്കുന്നവരെ പരിഹസിച്ചുള്ള വീഡിയോ ഷൈൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് ഷൈൻ പങ്കുവെച്ചത്.
അതേസമയം ഷൈനെതിരെ തല്‍ക്കാലം കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചു. തെളിവുകളുടെ അഭാവത്തിൽ തല്‍ക്കാലം കേസ് എടുക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.എന്നാൽ ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദീകരണം തേടും. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു.