മലയാളി ദമ്പതികൾ കെനിയയിലേക്ക് മുങ്ങി
ബെംഗളൂരു: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ സംഭവത്തിൽ ദമ്പതികൾ കെനിയയിലേക്കു കടന്നതായി പൊലീസ്. എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും ടൂറിസ്റ്റ് വീസയിലാണ് പോയത്.
കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴിയാണ് ഇവർ കെനിയയിലേക്ക് കടന്നത്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും ബെംഗളൂരുവിൽ നിന്നു മുങ്ങിയത്. തുടർന്ന് എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതിനിടെ, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടു വരെ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപം നടത്തിയവരുണ്ട്.
ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കും എന്നാണ് വിവരം. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ബെംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ 5 കോടിക്കു മുകളിലുള്ള തട്ടിപ്പു കേസായതിനാൽ സിഐഡിയും അന്വേഷിക്കും.
ബെംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായി പൊലീസ് അറിയിച്ചു.
ആൾമാറാട്ടം നടത്തി തട്ടിപ്പ്
തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ രണ്ട് സ്ത്രീകൾ ഇതിലെ പ്രാഥമിക കണ്ണികൾമാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ജവഹർ നഗറിലുണ്ടായ തട്ടിപ്പിൽ പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപ്പറമ്പിൽവീട്ടിൽ മെറിൻ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇവർ പൈപ്പിൻമൂട്ടിലെ സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു.
സ്ഥാപനത്തിൽ വെച്ച് പരിചയപ്പെട്ട കുടുംബസുഹൃത്തായ ഒരാളാണ് ഇവരെ തട്ടിപ്പിലേക്ക് എത്തിച്ചത്. പണം വാഗ്ദാനംനൽകി വസ്തു ഇവരുടെ പേരിൽ രജിസ്‌ട്രേഷൻ നടത്തുകയാണ് ചെയ്തത് എന്നും അന്വേഷണ സംഘം പറയുന്നു.
ജവഹർ നഗറിലുള്ള ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്ന വ്യാജേനയാണ് മെറിന്റെ പേരിലേക്ക് ധനനിശ്ചയം ചെയ്തത്.
ഇതിനായി മെറിന്റെ ആധാർ കാർഡ് വ്യാജമായി തയ്യാറാക്കിരുന്നു. ആധാർ നമ്പർ ഒഴികെയുള്ള വിവരങ്ങളെല്ലാം വ്യാജമായാണ് നൽകിയത്. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ വലയിലാകുന്നത്.
ഡോറയുടെ രൂപസാദൃശ്യമുള്ള വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടുവീട്ടിൽ വസന്ത(76)യെ കണ്ടെത്തിയതും തട്ടിപ്പിനു പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ യാതൊരു വിധ മുൻ പരിചയമുണ്ടായിരുന്നില്ല.
വസന്തയ്ക്ക് ഡോറയുമായുണ്ടായിരുന്ന രൂപസാദൃശ്യം ഉപയോഗപ്പെടുത്തിയാണ് സംഘം ആൾമാറാട്ടം നടത്തിയത്. ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ വെച്ച് വസന്ത, ഡോറയായി ആൾമാറാട്ടം നടത്തി പ്രമാണ രജിസ്‌ട്രേഷൻ നടത്തുകയായിരുന്നു.
തുടർന്ന് ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി വസ്തു കൊടുക്കുകയും ചെയ്തു.
Summary: Police have reported that a couple involved in a multi-crore investment scam has fled to Kenya. The owners of A & A Chit Fund, Tommy A. Varghese and his wife Shaini Tomy, reportedly traveled on tourist visas.