റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ സാഹചര്യത്തിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു.
പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിസിച്ചിരുന്നു.
അതേസമയം, വേടനുമായി പരാതിക്കാരിയായ യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.
ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴി നൽകിയിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ അന്വേഷണ ചുമതല.
ബോൾഗാട്ടിയിൽ ഓളം ലൈവ്; വേടൻ വരില്ല; ടിക്കറ്റ് റീഫണ്ട് ചെയ്യാൻ സംഘാടകർ
കൊച്ചി: ബലാത്സംഗകേസിൽ പ്രതിയായതോടെ റാപ്പർ വേടൻ്റെ സംഗീത പരിപാടികൾ റദ്ദാക്കപ്പെടുന്ന സ്ഥിതിയായി.
കൊച്ചി ബോൾഗാട്ടിയിൽ മറ്റന്നാൾ നടക്കേണ്ടിയിരുന്ന പരിപാടി ഒഴിവാക്കുകയായിരുന്നു. അവിചാരിതമായ കാരണങ്ങളാൽ മറ്റൊരു തീയതിയിലേക്ക് മാറ്റിയെന്നാണ് സംഘാടകരായ ‘ഓളം ലൈവ്’ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
തീയതി മാറ്റിയെന്ന് മാത്രമാണ് ഇപ്പോൾ അറിയിച്ചത് എങ്കിലും പരിപാടി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ടിക്കറ്റ് റീഫണ്ട് വേണ്ടവർക്ക് അത് നൽകുമെന്ന് ഇതിൽ അറിയിക്കുന്നുണ്ട്.
അല്ലാത്തവർക്ക് അടുത്ത തീയതിയിൽ ഇതേ ബുക്കിംഗ് തുടരും എന്നും സംഘാടകർ പറയുന്നു. ഈയാഴ്ച അവസാനത്തോടെ കൃത്യം വിവരങ്ങൾ അറിയിക്കുമെന്നും ‘ഓളംലൈവ്’ അനൗൺസ് ചെയ്തിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇക്കഴിഞ്ഞ 31നാണ് തൃക്കാക്കര പോലീസ് വേടനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിനോട് വിശദീകരണം ചോദിച്ച് അത് മാറ്റിവെക്കുകയായിരുന്നു.
എന്നിട്ടും അറസ്റ്റിന് പോലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. ഒളിവിലാണെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകി കൈകഴുകുകയായിരുന്നു.
എന്നാൽ മുൻകൂട്ടി അനൗൺസ് ചെയ്ത് നടത്തുന്ന പരിപാടിക്ക് പ്രതി എത്തിയിട്ട് അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ ബാധ്യതയാകുമെന്ന തിരിച്ചറിവിൽ പോലീസ് എത്തിയതോടെ സംഘാടകർക്കും മറ്റു വഴിയില്ലാതാവുകയായിരുന്നു.
പോലീസ് ഇത് അറിയിച്ചതോടെ ആണ് രാത്രി വൈകി പ്രഖ്യാപനം നടത്താൻ നിർബന്ധിതരായത്. വേടൻ്റെ കേസ് ഉണ്ടായത് മുതൽ പരിപാടി നടക്കുമോയെന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.
Summary: Police have issued a lookout notice against rapper Vedan in a rape case, suspecting he may attempt to flee abroad to avoid arrest.









