പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി അഞ്ചുമാസം ഗർഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(plus two student died of fever in pathanamthitta; police took unnatural death case)
22-ാം തീയതിയാണ് പെണ്‍കുട്ടി പനിയാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഇവിടെ നിന്ന് നടത്തിയ രക്ത പരിശോധനയിൽ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ പെണ്‍കുട്ടിയെ മാറ്റണമെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിർദേശം നൽകുകയായിരുന്നു.
ആലപ്പുഴയില്‍ ബന്ധു വീടുകള്‍ ഉണ്ടെന്നും മറ്റും പറഞ്ഞാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ഇന്നലെയാണ് മരണം സംഭവിച്ചത്. കടുത്ത അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നുവെന്നും അതുകൊണ്ടാകാം അണുബാധയുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനോട് അറിയിച്ചു.