ആലപ്പുഴ: സ്കൂളിൽ തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത് പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്.(Plus One student arrives at government school in Alappuzha with gun; He shot at his classmate)
നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.
തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് സമർപ്പിച്ചു. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.