കൊച്ചി: ഷൊർണൂരിൽ പിടിയിലായ പികെ സോമൻ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് പോലീസ്. മാവോയിസ്റ്റ് കമാൻഡറായ ഇയാളുടെ നേതൃത്വത്തിലാണ് വയനാട്ടിൽ ആക്രമണങ്ങൾ നടത്തിയത്. PK Soman, who was arrested in Shornoor, is the mastermind of the Maoist attacks, police said
കൽപ്പറ്റ സ്വദേശിയായ സോമൻ മാവോയിസ്‌റ്റ് പ്രവർത്തനം ആരംഭിച്ചിട്ട് 12 വർഷത്തോളമായി. പുസ്‌തക വിൽപ്പനയിൽനിന്ന് മാവോയിസ്‌റ്റ് സംഘത്തിലേക്ക് എത്തിയ ചരിത്രമാണ് സോമന്‍റേത്.
നിലവിൽ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗവും നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറുമാണ് പികെ സോമൻ. ആയുധങ്ങൾ ഉപയോഗിക്കാൻ ഇയാൾ പരിശീലനം നേടിയിട്ടുണ്ട്.
വയനാട്ടിൽ നടന്ന പല മാവോയിസ്റ്റ് ആക്രമണങ്ങളും സോമന്‍റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. യുഎപിഎ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സോമൻ ഒന്നരപ്പതിറ്റാണ്ടു മുൻപുവരെ വയനാട്ടിലെ രാഷ്ട്രീയ–സാംസ്കാരിക മേഖലയിലെ സജീവമുഖം.
കൽപറ്റ ചുഴലിയിൽ വളരെ ദരിദ്രമായ പശ്ചാത്തലത്തിലായിരുന്നു ജനനം. കൽപറ്റ ഗവ. കോളജിലെ പ്രീഡിഗ്രി കാലം മുതലേ പൊതുപ്രവർത്തനരംഗത്തുണ്ട്. കോളജ് പഠനകാലത്ത് എബിവിപിക്കാരനായിരുന്നു.
അതിനിടെ, ആത്മീയതയിൽ ആകൃഷ്ടനായി ഉത്തരേന്ത്യയിലേക്കു യാത്ര നടത്തി. മതവുമായി ബന്ധപ്പെട്ട കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു തിരികെയെത്തുമ്പോഴേക്കും സോമൻ ഇടതുപക്ഷ അനുഭാവിയായി മാറിയെന്നു പഴയകാല സഹപ്രവർത്തകർ ഓർക്കുന്നു.
പിന്നീട് കുറച്ചുകാലം സിപിഎമ്മുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസം മൂലം പാർട്ടിയിൽനിന്ന് അകന്നു. വർഷങ്ങളോളം കൽപറ്റയിൽ ഞായറാഴ്ചപ്പത്രം എന്ന പേരിൽ സായാഹ്നപത്രം ഇറക്കി.
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ സോമൻ തൂലിക ആയുധമാക്കി. പരസ്യം കിട്ടാതെ സാമ്പത്തിക ബാധ്യതയുണ്ടായപ്പോൾ ഞായറാഴ്ചപ്പത്രം നിലച്ചു. കൽപറ്റയിലെ ഒരു ചിട്ടിക്കമ്പനിയിൽ സോമൻ കടക്കാരനുമായി. അങ്ങനെയാണു വയനാട്ടിലെ ബ്ലേഡ് വിരുദ്ധസമിതിയുമായി അടുക്കുന്നത്.
അക്കാലത്ത് വയനാട്ടിൽ പിടിമുറുക്കിയ ബ്ലേഡ് മാഫിയയ്ക്കെതിരെ സോമനും കൂട്ടരും സമരമുഖം തുറന്നു. ആദിവാസി ചൂഷണങ്ങൾക്കെതിരെയും ശബ്ദമുയർത്തി. പിന്നീട് പോരാട്ടവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
അക്കാലംമുതലേ സോമനെതിരെ പൊലീസ് കേസുകളുണ്ട്. പതിയെപ്പതിയെ മാവോയിസവുമായി അടുത്ത സോമൻ പിന്നീട് പീപ്പിൾസ് ലിബറേഷൻ ഗറിലാ ആർമിക്കാരനായി ആയുധമെടുത്തു കാടുകയറി.
2010 വരെ സോമനെ കൽപറ്റയിലും പരിസരങ്ങളും കണ്ടവരുണ്ട്. 2012ലാണു സോമൻ ദളത്തിൽ ചേർന്നതെന്നും ഒന്നരപ്പതിറ്റാണ്ടോളം നീണ്ട ഒളിപ്പോർ ജീവിതത്തിൽ ഈയിടെ കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഓപ്പറേഷനുകൾ, ചപ്പാരം വെടിവയ്പ്, ഇരിട്ടിയിലെയും ആറളത്തെയും തലപ്പുഴയിലെയും സായുധപ്രകടനം തുടങ്ങിയവയിലെല്ലാം സജീവ പങ്കാളിയായിരുന്നുവെന്നു പൊലീസ് പറയുന്നു. നാടുകാണി ദളത്തിലായിരുന്നു ആദ്യം സോമനെത്തിയത്. പിന്നീട് നാടുകാണി ഏരിയ സമിതിയുടെ കമൻഡാന്റായി ഉയർന്നു.
2016 നവംബർ 26ന് കരുളായിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടൽ സംഘത്തിൽ സോമനുമുണ്ടായിരുന്നു. പിന്നീട് പ്രവർത്തനകേന്ദ്രം വയനാടൻ കാടുകളിലേക്കു മാറ്റി.
ഏറ്റവുമൊടുവിൽ സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനത്തിലും പിന്നീട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച സംഘത്തിലും സോമനുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇവയടക്കം ഒട്ടേറെ യുഎപിഎ കേസുകളിൽ സോമൻ പ്രതിയാണ്.
ഒരിക്കൽ പാർട്ടി നടപടിക്കു വിധേയനായപ്പോൾ സോമൻ കീഴടങ്ങാൻ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ മാവോയിസ്റ്റുകളിലൊരാൾ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തനം പരിചയമുള്ളതിനാൽ ദളത്തിലുണ്ടായ ആദ്യകാലങ്ങളിൽ കത്തുകൾ മുഖേനയും ഫോൺ കോളികളിലൂടെയും സോമൻ മാധ്യമങ്ങളെ ബന്ധപ്പെടുമായിരുന്നു.
ഇടയ്ക്കിടെയുള്ള ഫോൺവിളികളിലൂടെയാണ് പൊലീസ് കരുളായിയിലെ മാവോയിസ്റ്റ് ക്യാംപ് കണ്ടെത്തിയതെന്ന് സിപിഐ(മാവോയിസ്റ്റ്) സോമനെ കുറ്റപ്പെടുത്തുകയും തരംതാഴ്ത്തൽ നടപടിയെടുക്കുകയും ചെയ്തു.
തുടർന്ന് പാർട്ടിയുമായി സോമൻ മാനസികമായി അകന്നെന്നും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചെന്നും 2021ൽ കീഴടങ്ങിയ മാവോയിസ്റ്റ് ടി.കെ. രാജീവൻ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സോമന്റെ മാതാപിതാക്കൾ പ്രായത്തിന്റെ അവശതകളുമായി ഇപ്പോഴും കൽപറ്റ ചുഴലിയിലെ വീട്ടിലുണ്ട്.
വയനാട്ടിൽനിന്നു മാവോയിസ്റ്റ് ദളത്തിൽ ചേർന്ന രണ്ടുപേരിലൊരാളാണു സോമൻ. മറ്റൊരു കേഡറായ തവിഞ്ഞാൽ സ്വദേശി ജിഷ ഇപ്പോൾ വയനാട്ടിലില്ല. കബനീദളത്തിലെ അസ്വാരസ്യത മൂലം കർണാടകയിലേക്കു കടന്ന വിക്രം ഗൗഡയുടെ സംഘത്തിനൊപ്പമാണു ജിഷയുടെ പ്രവർത്തനം. സോമൻ, ജിഷ, സി.പി. മൊയ്തീൻ, ജയണ്ണ, സുന്ദരി, ലത, ചന്ദ്രു, ഉണ്ണിമായ, സന്തോഷ് ഇവരെല്ലാം ഏറെക്കാലം ഒന്നിച്ചായിരുന്നു പ്രവർത്തനം.
മഴ ശക്തമാകുകയും തണ്ടർബോൾട്ട് പരിശോധന കൂടുതൽ ശക്തമാകുകയും ചെയ്തപ്പോഴാണ് മൊയ്തീനും സന്തോഷിനും മനോജിനുമൊപ്പം സോമനും കാടിറങ്ങിയത്. തമിഴ്നാട് സ്വദേശി സന്തോഷിനൊപ്പം കണ്ണൂരിൽനിന്നു ട്രെയിൻ മാർഗം കോയമ്പത്തൂരിലേക്കു കടന്ന സോമൻ പിന്നീട് ചെന്നൈ താംബരത്തെത്തി.
ഇവിടെ കുറച്ചുകാലം ഒളിവിൽക്കഴിഞ്ഞശേഷം കേരളത്തിലെത്തി ആവശ്യത്തിനും പണം സംഘടിപ്പിച്ചു കാട്ടിലേക്കു തിരിക്കാനായിരുന്നു പദ്ധതി. ഇതിനായി എറണാകുളം ജില്ലയിലെ ഒരു മാവോയിസ്റ്റ് അനുഭാവിയുടെ വീട്ടിലേക്കു തിരിക്കുന്ന വഴിയാണ് ഷൊർണൂരിൽ പിടിയിലാകുന്നത്. സി.പി. മൊയ്തീൻ, സന്തോഷ് എന്നിവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.