കൊച്ചി: സംസ്ഥാനത്ത് വിഷു ചന്തകൾ തുടങ്ങാൻ ഉപാധികളോടെ അനുമതി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സർക്കാർ യാതൊരു പബ്ലിസിറ്റിയും നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ഉത്സവ ചന്തകൾക്ക് വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കൺസ്യൂമെർ ഫെഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാൻ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. വിഷുവിന് മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ഇപ്പോൾ ചന്തകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെയാണെങ്കിലും വിഷു ചന്ത ആരംഭിക്കാൻ ഹൈക്കോടതി നിർദേശിച്ചത് സർക്കാരിനും ആശ്വാസമായി. പൊതുജനങ്ങളുടെ താൽപര്യവും ചന്ത തുടങ്ങാൻ സാധനങ്ങൾ വാങ്ങിയെന്ന സർക്കാരിൻറെ നിർദേശവും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
