കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കേസില്‍ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്‍റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്‍റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തതെന്നുമാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്.
മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു.