വൈത്തിരി: വയനാട്ടിൽജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞ കാട്ടുപോത്താണ് വീണ്ടും കാട് ഇറങ്ങിയെത്തിയത്.
ചൊവ്വാഴ്ച ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളിലാണ് കാട്ടുപോത്തിനെ കണ്ടത്. മണിക്കൂറുകളോളം ജനവാസ മേഖലയിലൂടെയും ദേശീയപാതയിലൂടെയും കാട്ടുപോത്ത് നടന്നു നീങ്ങുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാടുകയറ്റിയ കാട്ടുപോത്താണിത്. നിലവിൽ ആളുകൾക്ക് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ആശങ്കയാവുകയാണ്.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം കാട്ടുപോത്ത് എത്തിയത്. ഫുട്‌ബോൾ കളിക്കുകയായിരുന്ന ആളുകൾ പോത്തിനെ കണ്ടതോടെ ഗ്രൗണ്ടിൽ നിന്നും ഓടി മാറി.
പിന്നീട് സ്‌കൂളിനു സമീപത്തെ പുഴ മറികടന്ന് തേയില തോട്ടത്തിലേക്ക് കയറുകയായിരുന്നു. ഉച്ചയ്ക്കുശേഷം വൈത്തിരി ടൗണിൽ എത്തി ദേശീയ പാത മുറിച്ചു കടന്ന് പൊഴുതന റോഡിലേക്ക് നീങ്ങി.
വൈകുന്നേരം അഞ്ചുമണിയോടെ ചേലോട് മഖാമിന് സമീപത്താണ് പോത്ത് ഒടുവിലെത്തിയത്. മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയിൽ വിഹരിച്ചിട്ടും കാടുകയറ്റാനായി വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.