പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്പെൻഷൻ
ഭാര്യക്ക് വർഷങ്ങളായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്റ്. ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്.
സംഭവം അത്യന്തം വേദനാജനകമാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ നടപടി.
അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തു.
നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ഓഫിസ് പി.എ എന്‍.ജി.അനില്‍കുമാര്‍, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷന്‍ ക്ലര്‍ക്ക് ആര്‍.ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റു തുടര്‍നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുകയും, സ്പാര്‍ക്ക് ഓതന്റിക്കേഷന് സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ച് താമസിപ്പിച്ചതിലും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയത്.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ യുപിഎസ് ടി തസ്തികയിലെ നിയമനം ഉപാധികളോടെ ഹൈക്കോടതി അംഗീകരിച്ചിരുന്നു.
തുടർന്ന്, 2024 നവംബര്‍26ന് ഉത്തരവിടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.