കൊച്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ പരിമിതികൾ പരാജയപ്പെട്ടതോടെ പാർവതി ഗോപകുമാർ സ്വന്തമാക്കിയത് സിവിൽ സർവീസ് എന്ന സ്വപ്നമാണ്.
പാർവതി ഗോപകുമാർ ഐഎഎസ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൾക്കുമ്പോൾ പൂർത്തിയാകുന്നത് വിധിയോട് പൊരുതി നേടിയ ഒരു യുവതിയുടെ ഗംഭീര വിജയത്തിന്റെ കഥയാണ്. കഴിഞ്ഞ ദിവസമാണ് പാർവതി എറണാകുളം അസിസ്ൻറ് കലക്ടറായി ചുമതലയേറ്റത്.
പന്ത്രണ്ടാം വയസ്സിലാണ് പാർവതിയുടെ വലതുകൈ നഷ്ടമാകുന്നത്. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടതായി വന്നത്.
അപ്രതീക്ഷിതമായിയുണ്ടായ പ്രതിസന്ധിയിലും തളരാൻ പാർവതി ഒരിക്കലും തയ്യാറല്ലായിരുന്നു. കൃത്രിമ കൈ വച്ചു. ഇടം കൈ ഉപയോഗിച്ചായിരുന്നു പിന്നീടുള്ള പഠനം.
നിയമ വിദ്യാർഥിയായിരിക്കെ ആലപ്പുഴയിൽ അന്നത്തെ കലക്ടർ എസ്.സുഹാസിൻറെ ഓഫിസിൽ ഇൻറേൺഷിപ്പിന് അവസം ലഭിച്ചതാണ് സിവിൽ സർവീസ് മോഹത്തിന് കാരണമായത്.
ഏറെ ആഗ്രഹിച്ച ഐഎഎസ് എന്ന സ്വപ്നം രണ്ടാംശ്രമത്തിൽ 282–ാം റാങ്കോടെ കൈപിടിയിലൊതുക്കുകയായിരുന്നു.
പരിശീലനത്തിന്‌റെ ഭാഗമായാണ് നിയമനം. വെല്ലുവിളികളെ ചെറു ചിരിയോടെ നേരിടുന്ന പാർവതി ഗോപകുമാർ ഐഎഎസ് സിവിൽ സർവീസ് മോഹം മനസ്സിൽ പേറുന്നവരുടെ പ്രചോദനം കൂടിയാണ്.