തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ആനകൾ വിരണ്ടോടിയത് കണ്ണിലേയ്ക്ക് ലേസർ അടിച്ചതു മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.
പൂരം എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമന്‍ എന്ന ആനയായിരുന്നു വിരണ്ട്‍ ഓടിയത്. പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. സംഭവത്തിൽ നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ആന വിരണ്ട സമയത്ത് മൂന്നു പേരാണ് ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇവർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. തൃശൂർ നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്.
തുടർന്ന് എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.