ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം എപ്പോൾ വേണമെങ്കിലുമുണ്ടാകാമെന്ന ആശങ്കയിൽ പാക് ഭരണകൂടം.
ഇന്ത്യയുടെ ആക്രമണം ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചു. അതിനാലാണ് തങ്ങൾ സൈനികമായി സജ്ജമാകുന്നതെന്നും ആസിഫ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഏതു നിമിഷവും തിരിച്ചടിച്ചേക്കുമെന്ന ആശങ്ക പാകിസ്ഥാനിൽ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് പാക് പ്രതിരോധമന്ത്രിയുടെ പുതിയ പ്രതികരണം.
ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ആസന്നമായിരിക്കുകയാണെന്ന് ആസിഫ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ സേനകളെ ശക്തിപ്പെടുത്തുന്നത്.
തന്ത്രപ്രധാനമായ ചില തീരുമാനങ്ങളെടുക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്. അതുകൊണ്ട് അത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഖവാജ ആസിഫ് പറഞ്ഞു.
ഇന്ത്യൻ സൈന്യം പാകിസ്താനുനേരേ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഇതേ പറ്റിയുള്ള കൂടുതൽവിവരങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല. അതേസമയം, പാകിസ്ഥാൻ അതിജാഗ്രതയിലാണെന്നും തങ്ങളുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടായാൽ മാത്രമേ അണുവായുധങ്ങൾ പ്രയോഗിക്കുകയുള്ളൂവെന്നും മന്ത്രി വെളിപ്പെടുത്തി.
പാകിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെ പാകിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. എന്നാൽ, തങ്ങൾക്ക് ആക്രമണത്തിൽ പങ്കില്ലെന്നും പഹൽഗാമിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാകിസ്ഥാന്റെ നിലപാട്.
ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്.