ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ വിവരങ്ങൾ വിശദീകരിക്കാൻ ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ നിർണായക വാർത്താ സമ്മേളനം.
ഇന്നു രാവിലെ പത്ത് മണിക്കാണ് സൈന്യം വാർത്താ സമ്മേളനം നടത്തുന്നത്. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
രാവിലെ 10 മുതൽ 11 വരെ സൗത്ത് ബ്ലോക്കിൽവെച്ചാണ് വാർത്താ സമ്മേളനം നടക്കുന്നത്. ഇന്നു പുലർച്ചെ 5.45ന് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം അറിയിപ്പ് ലഭിച്ചത്.
എന്നാൽ, പിന്നീട് വാർത്താസമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിർണ്ണായക പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട് എന്നാണ് വിവരം.
അതേസമയം, തലസ്ഥാന നഗരം ഉൾപ്പെടെ പാകിസ്ഥാനിലെ അഞ്ച് പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദ്, ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി എന്നിവിടങ്ങളിൽ സ്ഫോടനം നടന്നു എന്നാണ് വിവരം.
ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഷോർകോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്ഫോടനം നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മൂന്ന് സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടു എന്നാണ് പാകിസ്ഥാന്റെ ആരോപണം.
നൂർ ഖാൻ, ഷോർകോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന് പറയുന്നത്.