തിരുവനന്തപുരം: ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ കോൺഗ്രസിന്റെ പടിയിറങ്ങുന്നതെന്ന് പത്മജ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി.
മോദിയുടെ ലീഡർഷിപ്പ് ആണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം എന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത് എന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് തിരുത്തിക്കോളുമെന്നും പത്മജ കൂട്ടിച്ചേർത്തു. അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ പറഞ്ഞു.
അതേസമയം, സഹോദരിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍ പ്രതികരിച്ചത്. പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ പറഞ്ഞു കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കാര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി എന്ന നിലയിൽ പോലും ബന്ധമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.