മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം
തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്.
അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും പടയപ്പ തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തിയാണ് ആനയെ തുരത്തിയത്.
എന്നാൽ ആന പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ പടയപ്പയെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വഴിയോരക്കടകളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചിട്ടുണ്ട്.
ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം
മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഒരുപോലെ ഭീതിയുണർത്തി കാട്ടാന ഒറ്റക്കൊമ്പൻ. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെത്തിയ ഒറ്റക്കൊമ്പൻ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രദേശത്ത് എത്തിയ തൊഴിലാളികളും നാട്ടുകാരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പ്രദേശത്തു നിന്നും മടങ്ങി. മുൻപ് അരിക്കൊമ്പനും, പടയപ്പയുമായിരുന്നു നാട്ടുകാരിൽ ഭീതിയുണർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വനമേഖലയിൽ നിന്നും ഒറ്റക്കൊമ്പനും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
മൂന്നാർ മേഖലയിൽ നാൾക്കുനാൾ കാട്ടാനശല്യം വർധിക്കുകയാണ്.കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ഇതിൽപെടും. പ്രദേശത്തെ റേഷൻകടകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ ഭക്ഷണത്തിനായി ആനകൾ തകർക്കാറുണ്ട്.
വ്യാപകമായി കൃഷിയും നശിപ്പിക്കും. ലയങ്ങൾക്ക് സമീപം കാട്ടാനകൾ എത്തുന്നതോടെ തൊഴിലാളികളും ഭീതിയിലാണ്.
പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികളിൽ ഭീതി ഉണർത്തിയതിനെ തുടർന്ന് 2023 ജൂണിലാണ് അരിക്കൊമ്പൻ എന്ന ഒറ്റയാനെ മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടി മാറ്റിയത്.
കാട്ടാനയുടെ ചവിട്ടേറ്റു; യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂട്ടറിൽ പോകുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം പാലോട് ആണ് സംഭവം. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 6.45ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് സംഭവം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടി പരിക്കേൽപിച്ചു.
ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റി.
ഈ മേഖലയിൽ ഒറ്റയാൻ കാട്ടാനയുണ്ട്. ഇടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
Summary: wild elephant padayappa created panic once again in a residential area of Munnar. The tusker entered the locality last night, causing fear among residents.









