മിഥുന്റെ മരണം; ഓവർസിയർക്ക് സസ്‌പെൻഷൻ
കൊല്ലം: തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറെ സസ്‌പെൻഡ് ചെയ്തു.
വൈദ്യുതി വകുപ്പിന്റെ അന്വേഷണം എങ്ങും എത്തിയില്ല എന്ന പരാതിക്ക് പിന്നാലെയാണ് നടപടി.
അപകടം നടന്ന സ്കൂളിൽ ലൈൻ പെട്രോളിങ് നടത്തിയ ഓവർസിയർ എസ്. ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മിഥുന്റെ വീട് സന്ദർശിച്ച ശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.
മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സ്കൂൾ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു.
മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തിരുമാനിച്ചത്.
മിഥുന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു.
കൂടാതെ കെഎസ്ഇബിയും അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപക സംഘടനയായ കെഎസ്റ്റിഎയും പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.
കൂടാതെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗെയിഡ്‌സ് മുഖാന്തിരം വീട് വെച്ച് നല്‍കും.
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള അച്ചടക്ക നടപടികളും പുരോഗമിക്കുകയാണ്.
സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.
തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചിരുന്നു.
മിഥുന്റെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം: കൊല്ലത്ത് സ്കൂളിൽ നിന്ന് ഷോക്കേറ്റു മരിച്ച 13 കാരൻ മിഥുന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി.
കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എൻജിനിയർ മിഥുന്റെ അച്ഛനും അനിയനും കൈമാറി.
മിഥുന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. കൂടാതെ അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു.
മുത്തശ്ശിയെയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്.
സ്കൂളിലെ ടീച്ചർമാർ, എംപി, എംഎൽഎ, മുൻമന്ത്രിമാർ, പൊതുപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് മിഥുന്റെ വീട്ടിലേക്ക് വരുന്നത്.
Summary: In connection with the electrocution death of student Mithun at Thevalakkara High School, the overseer from the Thevalakkara Electrical Section has been suspended. The action comes amid allegations that the Electricity Department’s internal investigation failed to make any progress.









