ഇരിട്ടി: സ്വകാര്യ ബസുകൾ രാത്രികാല ട്രിപ്പുകൾ പാതിവഴിയിൽ നിർത്തുന്നതിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇരിട്ടിയിൽ നിന്ന് മലയോര മേഖലകളിലേക്കും കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് നിർത്തുന്നെന്ന പരാതിയെ തുടർന്ന് എംവിഡിയുടെ നടപടി. തലശ്ശേരിയിലേക്ക് പോകേണ്ട ബസ് കൂത്തുപറമ്പിലും കണ്ണൂരിലേക്ക് പോകേണ്ട ബസ് ചാലോടും പേരാവൂരിലേക്ക് പോകേണ്ട ബസ് കാക്കയങ്ങാടും ട്രിപ്പ് അവസാനിപ്പിക്കുന്നെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
പരിശോധനയുടെ ആദ്യഘട്ടത്തിൽ പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ച അഞ്ചോളം ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. 7500 രൂപ പിഴയും ഇവരിൽ നിന്ന് ഈടാക്കി. ഇരിട്ടി ജോയിൻറ് ആർ.ടി.ഒ. ബി.സാജുവിന്റെ നിർദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷനിൽകുമാർ, ഡി.കെ.ഷിജി, കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.