ടെൽ അവീവ്: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കവിഞ്ഞു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്ത് ഇസ്രയേലിനെതിരെയുണ്ടായ കനത്ത ആക്രമണമാണിത്. ഇവിടെ മാത്രമായി ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുകയാണ്. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ബന്ദികളാക്കിയവരിൽ പലരേയും ഗാസയിലേക്ക് കടത്തിയതായാണ് സൂചന. ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ഐഡിഎഫ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റയിൻ ബർഗ് കൊല്ലപ്പെട്ടു. ഇസ്രയേലിൽ മാത്രം ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹമാസ്. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് പറയുന്നു. ഇസ്രയേലിന് ഉള്ളിൽ കടന്ന് കഴിഞ്ഞ ദിവസമാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതേസമയം പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. 20 മിനുട്ടിനിടെ 5000 റോക്കറ്റുകൾ ഇസ്രയേലിനെതിരെ തൊടുത്തതായി ഹമാസ് അവകാശപ്പെടുന്നു.