വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കല്യാണം കഴിക്കാൻ മുട്ടി നടക്കുകയാണ് മാമ്പ്രത്ത് ജയേഷ്. അയാളുടെ ഓരോ പെണ്ണുകാണൽ ചടങ്ങും മഹാ സംഭവങ്ങളാണ്.
എത്ര കല്യാണം മുടങ്ങിയാലും ജയേഷ് അതിനെയൊക്കെ അതിജീവിക്കും. ആർത്തിയോടെ അടുത്ത പെണ്ണിനെ തേടി അലയും. രസകരമായ ആ യാത്രകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഒരു ജാതി ജാതകം.
കേവലം കോമഡിയ്ക്കായി ജെൻഡർ- സെക്ഷ്വാലിറ്റി വിഷയങ്ങളെ അപക്വമായി കൈകാര്യം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ , ഇത്തരം വിഷയങ്ങളെ ഒരു ചിത്രം എങ്ങനെ സമീപിക്കരുത് എന്നതിനുള്ള ഉദാഹരണമായി എടുത്തുകാണിക്കാം.
കഥാപരിസരത്തിൽ പറയാൻ വലിയ പുതുമകളൊന്നും ഇല്ലെങ്കിലും ചിരിയുടെ മേമ്പടിയോടെ ചിത്രം ഒരുക്കിയിരിക്കുന്നു എന്നതാണ് ആശ്വാസം. അപ്രതീക്ഷിതമായ ട്വിസ്റ്റുകളേക്കാൾ രസകരമായ സംഭവങ്ങളാണ് സിനിമയുടെ ജീവൻ.
അപ്പോഴും കെട്ടുറപ്പില്ലാത്ത കഥ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം. കഥയിലേക്കു വന്നാൽ, മുപ്പത്തെട്ടുകാരനായ ജയേഷിനെ സംബന്ധിച്ച് കല്യാണം കഴിഞ്ഞ് സെറ്റിലാവുക എന്നതാണ് ജീവിതത്തിലെ പരമ പ്രധാനമായ കര്യം. നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്.
തന്റെ തറവാട്ടു മഹിമയിൽ അഭിമാനിക്കുന്ന, പെണ്ണിന്റെ നിറവും സൗന്ദര്യവും വരെ വിഷയമായ, ജാതകപ്പൊരുത്തത്തിനു പ്രാധാന്യം നൽകുന്ന, മെയിൽ ഷോവനിസ്റ്റായ ഒരാളാണ് ജയേഷ്. ‘അതിനൊന്നും എന്നെ കിട്ടില്ല ഞാൻ മാപ്രത്തെ ജയേഷ്’ ആണെന്ന് നാഴികയ്ക്കു നാൽപ്പതുവട്ടം വീമ്പു പറയുന്ന ഒരാൾ.
ഇവിടെ, ജയേഷിനു പെണ്ണുകിട്ടാതെ പോവുന്നത് പെൺകുട്ടികളുടെ ഭാഗത്തുനിന്നുള്ള ഡിമാന്റിനേക്കാൾ ജയേഷിന്റെ തന്നെ ഡിമാന്റുകൾ കൊണ്ടാണ്. ജയേഷിന്റെ പെണ്ണുകാണൽ യാത്രകളും അതിനിടെ ഉണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
എങ്കിലും അയാൾ ഭാവി വധുവിനെ തേടിയുള്ള യാത്ര തുടരുകയാണ്. പേഴ്സനൽ മാര്യേജ് അസിസ്റ്റന്റ് വരെ ജയേഷിനുണ്ട് എന്നതാണ് കൗതുകം. ‘ഒരു ജാതി ജാതകം’ ജയേഷിന്റെ രസകരമായ കല്യാണ യാത്രകളാണ്.
പൊട്ടിച്ചിരിയുടെ കല്യാണ മാലയുമായി അതിങ്ങനെ തുടക്കം മുതൽ അവസാനം വരെ തുടരുന്നുവെങ്കിലും മികച്ച തിരക്കഥയുടെ അഭാവം സിനിമയെ ശരാശരി അനുഭവമാക്കുന്നു.
മെയിൽ ഷോവനിസ്റ്റും അൽപ്പം ലൗഡുമായ ജയേഷ് എന്ന കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ വിനീത് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, കോമഡിയായി ചെയ്ത പല രംഗങ്ങളും വല്ലാതെ അരോചകമാവുന്നുണ്ട്.
കഥാന്ത്യത്തിൽ ജയേഷിന്റെ പത്തിയൊന്നു താഴുമ്പോൾ മാത്രമാണ് അൽപ്പമെങ്കിലും ആ കഥാപാത്രത്തോട് ഒരു കണക്ഷൻ തോന്നുന്നത്. നിഖില വിമൽ, യാദു, ഇഷ തൽവാർ, സയനോര ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത തുടങ്ങി ഒരുപറ്റം നായികമാർ ചിത്രത്തിൽ പല രംഗങ്ങളിലായി വന്നുപോവുന്നുണ്ടെങ്കിലും ആർക്കും വലിയ റോളൊന്നുമില്ല.
തുടക്കം മുതൽ ഓരോ രംഗവും ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് വിനീത് ശ്രീനിവാസൻ. ഇളകി മറിഞ്ഞും ആർത്തുല്ലസിച്ചുമൊക്കെ ജയേഷിനെ വിനീത് ശ്രദ്ധേയമാക്കിയിട്ടുണ്ട്. കഥാഗതിയിൽ കഥാപാത്രത്തിന്റെ മാറ്റങ്ങളെ കൃത്യമായി അവതരിപ്പിക്കാനും വിനീതിനായിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളിലൊക്കെ ചിരിക്കുവേണ്ടി ചിരി തിരുകി കയറ്റിയിട്ടുമുണ്ട്.
ബാബു ആൻ്റണി, പി പി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഗായകൻ വിധു പ്രതാപ്, അവതാരക വർഷ എന്നിവരും ചിത്രത്തിൽ വന്നുപോവുന്നുണ്ട്.
ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ, സംഭാഷണങ്ങൾ, ബോഡി ഷേമിംഗ്, അപഹാസ്യമായ വിളികളെ നോർമെലൈസ് ചെയ്യുന്ന രീതി എന്നിവയോടൊക്കെ കടുത്ത വിയോജിപ്പുണ്ട്. എൽജിബിടിക്യു വിഭാഗങ്ങളോട് സിനിമ ചെയ്യുന്ന ദ്രോഹം ചെറുതല്ല. കുണ്ടൻ, മഴവില്ല് തുടങ്ങിയ വിളികളെയെല്ലാം കോമഡിയ്ക്കായി ഇട്ടുകൊടുക്കുന്ന കാഴ്ച സങ്കടകരമാണ്. മനുഷ്യരുടെ സെക്ഷ്വാലിറ്റിയേയും അതുമൂലം ഒരു വിഭാഗം മനുഷ്യർ കടന്നുപോവുന്ന പ്രശ്നങ്ങളെ കുറിച്ചും എഴുത്തുകാരനും സംവിധായകനും യാതൊരുവിധ ധാരണയുമില്ലെന്ന് ചിത്രം കാണുമ്പോൾ മനസ്സിലാവും.
കാഴ്ചക്കാരിൽ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടാക്കുന്നത്. വളരെ സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവേണ്ട ജാഗ്രത ഈ ചിത്രത്തിൽ ഉടനീളം മിസ്സിംഗ് ആണ്.
ഒട്ടും സെൻസിബിൾ അല്ലാതെ ആദ്യാവസാനം കഥ പറഞ്ഞുപോവുന്ന ചിത്രം, ഇടയ്ക്ക് ചില പുരോഗമനപരമായ ആശയങ്ങൾ മുന്നോട്ടുവച്ച് മാറിയ കാലത്തിനൊപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്പേ പരാജയപ്പെടുകയാണ്. കുടം കമിഴ്ത്തി വച്ച് വെള്ളം ഒഴിക്കുന്നതുപോലെയുള്ള ഒരു പാഴ്ശ്രമം മാത്രമായി അതു മാറുന്നു.
എം. മോഹനന്റെ ‘ഒരു ജാതി ജാതക’ത്തിന് വിനീത് ശ്രീനിവാസന്റെ ആദ്യ നോൺ സ്റ്റോപ്പ് കോമഡി ചിത്രം എന്ന സവിശേഷത കൂടിയുണ്ട്. എങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കണ്ടിരിക്കണമെന്നു മാത്രം.