മലപ്പുറം: ആരോരുമില്ലാതെ ചെറുപ്രായത്തിൽ സർക്കാർ അനാഥാലയത്തിൽ വന്നുപെട്ട പെൺകുട്ടിയുടെ വിവാഹം ആഘോഷപൂർവം ഏറ്റെടുത്ത് നാടിന്റെ സ്‌നേഹവും വാത്സല്യവും നൽകി പട്ടർകുളത്തുകാർ മാതൃകയായി.
പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചത്. തേഞ്ഞിപ്പലം സ്വദേശി മുഹമ്മദ് റഷാദുമായുള്ള ജസ്നയുടെ വിവാഹം മഞ്ചേരി പട്ടർകുളത്തെ ജനങ്ങൾ സ്വന്തം കുട്ടിയുടെ വിവാഹം പോലെയാണ് ഏറ്റെടുത്ത് നടത്തിയത്. വി.എം. മുസ്തഫയുടെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രദേശവാസികൾ എല്ലാവരും എത്തി.
സ്വന്തം മകളുടെ കല്യാണച്ചടങ്ങുപോലൊണ് വി.എം. മുസ്തഫയുടെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിൽ ജസ്നയെ മുഹമ്മദ് റഷാദിന്റെ കൈകളിലേൽപ്പിച്ചത്.
മൈലാഞ്ചിക്കല്യാണത്തിന് ഭക്ഷണമൊരുക്കാൻ യുവാക്കളുടെ ടീം 28 റെഡിയായിരുന്നു.പട്ടർകുളം സ്‌കൂളിലെ കുട്ടികൾ ഒപ്പനയും പാട്ടുകളുമായി ജസ്നയുടെ മൈലാഞ്ചിക്കല്യാണം മൊഞ്ചാക്കി. മേലങ്ങാടി ടീമിന്റെ വകയായിരുന്നു സൽക്കാരം. മകൾക്ക് ജന്മദിനസമ്മാനമായി കരുതിവെച്ച അരപ്പവൻ സ്വർണമാലയുമായി എത്തിയ ഫിലിപ്പ് മമ്പാട് സമ്മാനം ജസ്നയ്ക്ക് കൈമാറി. നാട്ടുകാർ സംഘടിപ്പിച്ച അഞ്ചുപവൻ ആഭരണങ്ങളും ജസ്നയെ അണിയിച്ചു. മുന്നൂറിലധികം പേരാണ് വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.
തേഞ്ഞിപ്പലത്തെ ഭർത്തൃവീട്ടിലേക്ക് യാത്രതിരിച്ച ജസ്നയുടെ കണ്ണിൽ നന്ദിസൂചകമായി കണ്ണുനീർ തിളക്കവും. പന്തലും അലങ്കാരവും ബിരിയാണിയുമൊരുക്കി ചടങ്ങുകൾ ഗംഭീരമാക്കാൻ നാട്ടുകാർ ഒന്നിച്ചപ്പോൾ പുതുജീവിത പ്രതീക്ഷകളിലേക്ക് അവൾ നടന്നുകയറി.
8 വർഷം മുൻപാണ് മഞ്ചേരിയിലെ ‘നിർഭയ’യിലേക്ക് ജസ്നയും രണ്ടു കൊച്ചനിയൻമാരും എത്തിയത്. തുറയ്ക്കൽ എച്ച്.എം.എസ്. സ്‌കൂളിലും പിന്നീട് ഗവ. ഗേൾസ് സ്‌കൂളിലും പഠിച്ചു. തുടർന്ന് എറണാകുളം നിർഭയയിലേക്ക് മാറ്റി. എറണാകുളത്ത് ജോലിചെയ്യുന്ന റഷാദ് കുട്ടിയുമായി പരിചയപ്പെട്ടു. അധികൃതരെ ബന്ധപ്പെട്ട് ജസ്നയെ വിവാഹം ചെയ്യുന്നതിന് സമ്മതം അറിയിക്കുകയും ചെയ്തു. മഞ്ചേരിയിലെ നിർഭയ വെൽഫയർ കമ്മിറ്റി സെക്രട്ടറി പട്ടർകുളത്തെ വി.എം. മുസ്തഫയെ അന്വേഷണച്ചുമതല ഏൽപ്പിച്ചു. ജസ്നയെ ജീവിതപങ്കാളിയാക്കുന്നതിൽ മുഹമ്മദ് റഷാദിനും കുടുംബത്തിനും സമ്മതമാണെന്ന് ബോധ്യപ്പെട്ടു.