ന്യൂഡൽഹി: സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ. ഈ സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തം.
കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ഭക്തരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജ് ഭക്ഷണം ലഭിക്കില്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.
സാത്വിക് ട്രെയിൻ എന്നാണ് ട്രെയിൻ യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത് ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്തതോടെയാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.
സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാര്‍ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ ട്രെയിനിൽ കൊണ്ടുവരുന്നതും വിലക്കി.
ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സര്‍വീസും (IRCTC) ‘സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.
ഈ ട്രെയിനിന്റെ അടുക്കളയില്‍ മാംസാഹാരം തയ്യാറാക്കാന്‍ അനുവാദമില്ല. അതേസമയം, പൂർണ സസ്യാഹാരം ആക്കിയതിനെതിരെ വൻ വിമർശനങ്ങളും ഉയരുന്നുണ്ട്.