വാതുവെപ്പ് ആപ്പ്: നഷ്ടമായത് ലക്ഷങ്ങൾ; ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ
ഹൈദരാബാദ്: ഓൺലൈൻ ബെറ്റിംഗ് ആപ്പിലൂടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാനയിൽ 18 വയസുകാരൻ ആത്മഹത്യ ചെയ്തു.
സംഗറെഡ്ഡി ജില്ലയിലെ കണ്ടുകൂർ സ്വദേശിയായ വിക്രമാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.
ഇതോടെ ഓൺലൈൻ ബെറ്റിംഗ് ആപ്പുകളിലും ഗെയിമുകളിലും പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിക്രം ആത്മഹത്യക്ക് ശ്രമിക്കുന്നതു കണ്ട വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ, ഹൈദരാബാദിലെ ടാക്സി ഡ്രൈവറായ പാലഡുഗു സായി (24) ഓൺലൈൻ ബെറ്റിംഗിലൂടെ ഉണ്ടായ 15 ലക്ഷം രൂപയുടെ കടബാധ്യതയെ തുടർന്നാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ രണ്ട് വർഷമായി ബെറ്റിംഗിന് അടിമയായിരുന്ന സായി, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തുകകൾ കടം വാങ്ങുകയും വിവിധ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ലോണുകൾ എടുക്കുകയും ചെയ്തിരുന്നു.
കടം തിരിച്ചടയ്ക്കാനുള്ള കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കീടനാശിനി കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.
അതേസമയം, മധ്യപ്രദേശിലും സമാനമായൊരു സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിൽ 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് 32 വയസുകാരനായ സിവിൽ കോൺട്രാക്ടർ ഭോപ്പാലിലെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.
‘ഏവിയേറ്റർ’ എന്ന ഓൺലൈൻ ഗെയിം കളിക്കുന്നതിനായി ആളുകളിൽ നിന്ന് കടം വാങ്ങിയതായും കടബാധ്യത സഹിക്കാനാകാതെ വന്നതായും സൂചിപ്പിക്കുന്ന കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി.
English Summary
A series of suicides linked to online betting and gaming losses have been reported from Telangana and Madhya Pradesh. In Telangana, an 18-year-old youth from Sangareddy district died after consuming pesticide following a loss of ₹1 lakh on a betting app.
online-betting-app-suicides-telangana-madhya-pradesh
online betting, suicide, telangana news, madhya pradesh news, online gaming loss, crime news, india news









