Pic: പ്രതിയായ നിതീഷിനെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ
കട്ടപ്പന : നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ നരബലിയെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളിൽ ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്-31)നെയാണ് ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇയാൾ ഇരട്ടക്കൊല നടത്തിയതായി പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ഞായറാഴ്ച പോലീസ് ദൃശ്യം മോഡലിൽ പ്രതികളിൽ ഒരാളായ വിഷ്ണുവിൻ്റെ അച്ഛൻ വിജൻ്റെ മൃതദേഹം അടക്കം ചെയ്തന്ന് കരുതുന്ന വീടിൻ്റെ തറ മാന്തി പരിശോധിക്കും. സംഭവത്തിൽ മറ്റൊരു പ്രതിയായ വിഷ്ണു മോഷണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.
മോഷണക്കേസിലെ പ്രതികളായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിയ്ക്കൽ വിഷ്ണു വിജയൻ(29) സുഹൃത്തും ദുർമന്ത്രവാദിയുമായ പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ ചേർന്ന് നവജാത ശിശു ഉൾപ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ച് മൂടിയതായാണ് പുറത്തുവരുന്ന സൂചന.
ഏതാനും വർഷങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷിൽ ഉണ്ടായ പെൺകുഞ്ഞിനെ കൊന്ന് സാഗര ജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടതാണ് ആദ്യ സംഭവം. ഗന്ധർവന് കൊടുക്കാൻ എന്നുപറഞ്ഞാണ് പ്രതികൾ അമ്മയിൽ നിന്ന് കുഞ്ഞിനെ വാങ്ങിയത്. പിന്നീട് സാഗര ജങ്ഷനിലെ വീട് വിറ്റ വിഷ്ണു കാഞ്ചിയാർ കക്കാട്ടുകടയിൽ മറ്റൊരു വീട് വാടകയ്ക്ക് എടുത്തു. ഇവിടെവെച്ചാണ് അച്ഛൻ വിജയനെ മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയത്. ദൃശ്യം മോഡലിൽ വീടിന്റെ തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം കോൺക്രീറ്റ് ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം.