ചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇയാൾ ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇവര്‍. മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവരുടെ വീട്ടിൽ നിന്ന് നൂറു പവൻ സ്വർണം മോഷണം പോയിട്ടുണ്ട്.
സിദ്ധ ഡോക്ടറായ ശിവൻ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ആളുകള്‍ ചികിത്സയ്ക്കെത്തുന്നതും പതിവാണ്. ഇങ്ങനെ ചികിത്സയ്ക്കെന്ന വ്യാജേന വീട്ടിലെത്തിയവരാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം.