കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിലെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് എലത്തൂർ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
ഡിപ്പോ മാനേജർ വിനിൽ ബാല,അസി മാനേജർ അരുൺ, പ്ലാനിങ് ഓഫീസർ രവികുമാർ, അസി. മാനേജർ നിഖിൽ എന്നിവർക്കാണ് സ്ഥലം മാറ്റം.
ഡിപ്പോ മാനേജർ വിനിൽ ബാലനെ മുംബൈലേക്കാണ് മാറ്റിയത്. ഇവർക്ക് പകരം ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തു. പെട്രോളിയം മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് നടപടി.
സംഭരണിയോട് ചേർന്നുള്ള ഓവുചാലിലൂടെ ഇന്ധനം ചോർന്ന് മണ്ണും ജലവും മലിനമായതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കുന്ന നടപടികൾ തുടങ്ങിയിരുന്നു.
ഇത്തരം സംഭവങ്ങളിൽ ആദ്യമായാണ് പൊലിസ് കേസ് എടുക്കുന്നത്.
കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎൽ ന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഐ എ എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
റവന്യൂ വകുപ്പിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
1500 ലിറ്റർ പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎൽ അധികൃതർ സംഭവം അറിഞ്ഞത് തന്നെ. ടെക്‌നിക്കൽ ആൻഡ് ഇലക്ട്രിക് സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറീസ് ആക്ട് പ്രകാരം കമ്പനിക്കെതിരെ കേസെടുത്തിരുന്നു.