ലണ്ടനിൽ എൻഎച്ച്എസ് ട്രസ്റ്റിനെ കബളിപ്പിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ ബാൻഡ് 7 നഴ്‌സിന് കോടതി സസ്പെൻഷനും ജയിൽ ശിക്ഷയും വിധിച്ചു. നോർത്താംപ്ടൺ സ്വദേശിനിയായ ഷാർലറ്റ് വുഡ്‌വാർഡ് (35) ആണ് ജോലി ചെയ്യാതെ 57 ഷിഫ്റ്റുകൾക്കുള്ള ശമ്പളം വാങ്ങിയത്.
വിചാരണയ്ക്ക് ഒടുവിൽ ഷാർലറ്റിനു കോടതി എട്ട് മാസത്തെ ജയിൽ ശിക്ഷയും 18 മാസത്തെ സസ്പെൻഷനും വിധിച്ചു. കൂടാതെ 80 മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പങ്കാളിയുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇവർ ഈ കടുംകൈ ചെയ്തത്.
ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ദി ഹോർട്ടൺ ജനറൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷാർലറ്റ് ജോലി ചെയ്തിരുന്നത്.
2021 നവംബർ മുതൽ 2022 മാർച്ച് വരെയുള്ള വിവിധ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തെന്ന് കാണിച്ച് ഏകദേശം 13,700 പൗണ്ട് രൂപയാണ് ഇവർ തട്ടിയെടുത്തത്.
തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടർന്ന് 2022 ഒക്ടോബറിൽ ഇവരെ പിരിച്ചുവിട്ടു. എന്നാൽ കേസ് ഓക്‌സ്‌ഫഡ് ക്രൗൺ കോടതിയിൽ എത്തി. വിചാരണയ്ക്കിടയിലും ഷാർലറ്റ് വുഡ്‌വാർഡ് മറ്റൊരു ട്രസ്റ്റിൽ നഴ്‌സായി ജോലിയിൽ തുടരുകയാണെന്ന് ജഡ്ജി നൈജൽ ഡാലി പറഞ്ഞു.
പങ്കാളിയുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് കബളിപ്പിക്കൽ നടത്തിയതെന്ന് ഷാർലറ്റ് സമ്മതിച്ചു. തുടർന്നാണ് നടപടി.