ആലപ്പുഴ : വ്യക്തമായ രാഷ്ട്രീയബോധം വോട്ട് ചെയ്യാൻ പോകുന്ന ഓരോ വ്യക്തിക്ക് ഉണ്ടായിരിക്കണമെന്ന വാദത്തോട് യോജിക്കുമ്പോഴും നോട്ട അരാഷ്ട്രീയവാദത്തിന്റെ ഭാഗമാണെന്ന് പറയുന്ന വലിയൊരു പക്ഷം വ്യക്തികളെ കേരളത്തിൽ കാണാവുന്നതാണ്. ശരിക്കും നോട്ട അരാഷ്ട്രീയമാണോ? ഒരിക്കലുമല്ല. നോട്ട അരാഷ്ട്രീയവാദമല്ല, മറിച്ച് പ്രായോഗികതലത്തിൽ താൻ വോട്ട് ചെയ്യേണ്ട മണ്ഡലത്തിലെ സ്ഥാനാർഥികളൊന്നും തന്നെ ഭരിക്കാൻ യോഗ്യനല്ല എന്ന വോട്ടറുടെ ബോധ്യത്തിന്റെ ഫലമാണ് നോട്ട. പാലം പണിയാത്തതിലും റോഡുനന്നാക്കാത്തതിലും പ്രതിഷേധിച്ച് പണ്ട് ആളുകൾ വോട്ടുബഹിഷ്‌കരിക്കുന്നതു പതിവായിരുന്നു. സ്ഥാനാർഥികളോടും വിവിധ പാർട്ടികളോടുമുള്ള അമർഷംതീർക്കാൻ അന്നു വേറെ വഴിയില്ലായിരുന്നു. പക്ഷേ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കളിമാറി. വോട്ടിങ് യന്ത്രത്തിൽ ‘നോട്ട’ ഇടംപിടിച്ചതോടെ വോട്ടുബഹിഷ്കരിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
പകരം, പോളിങ് ബൂത്തിലെത്തി ഇഷ്ടമില്ലാത്ത സ്ഥാനാർഥികളെ ഒഴിവാക്കി പലരും നോട്ടയ്ക്ക് വോട്ടുകുത്തി. പക്ഷേ, ആദ്യകാലത്ത് നോട്ടയോടുതോന്നിയ ഇഷ്ടം ഇപ്പോൾ പലർക്കുമില്ല. പിറന്ന് പത്തുവയസ്സായപ്പോൾത്തന്നെ നോട്ട തളർന്നു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ആയുസ്സു കുറയുകയാണ്. ഇനിയെത്രനാൾ എന്ന ചോദ്യംമാത്രമാണ് ബാക്കി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ 11,388 വോട്ടും മാവേലിക്കരയിൽ 9,459 വോട്ടുമാണ് നോട്ട നേടിയത്. 2019 ആയപ്പോഴേക്കും ആലപ്പുഴയിൽ 6,065- ഉം മാവേലിക്കരയിൽ 5,754-ഉം ആയി കുറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിൽമാത്രമാണ് നോട്ടയ്ക്ക് സ്ഥാനമില്ലാത്തത്. ഇക്കുറിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നോട്ട വോട്ടിങ് യന്ത്രത്തിലുണ്ടാകും. പക്ഷേ, എത്രവോട്ടുപിടിക്കുമെന്ന് കണ്ടറിയണം.
അങ്ങനെ ഇല്ലാതാക്കാനാകില്ല
ആരും വോട്ടുചെയ്തില്ലെങ്കിലും നോട്ടയെ അങ്ങനെ എളുപ്പമൊന്നും ഒഴിവാക്കാനാകില്ല. കാരണം, 2013 സെപ്റ്റംബറിൽ സുപ്രീംകോടതി വിധിയെത്തുടർന്നായിരുന്നു നോട്ട (നൺ ഓഫ് ദി എബൗ)യുടെ വരവ്. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടയെ അംഗീകരിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ അതു നിലവിലുണ്ട്. ഒരു സ്ഥാനാർഥിയെയും താത്പര്യമില്ലെങ്കിലും വോട്ടവകാശം വിനിയോഗിക്കാനാണ് നോട്ട.
ജയിച്ചാലും തോൽക്കും
ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 2014-ൽ ദേശീയപാർട്ടിയായ ബി.എസ്.പി.ക്കുവരെ മുകളിൽ വോട്ടുനേടാൻ നോട്ടയ്ക്കായി. പക്ഷേ, ആരെക്കാളും വോട്ടു കൂടുതൽകിട്ടിയാലും ഒരിക്കലും ജയിക്കാൻ കഴിയില്ല. നോട്ട കൂടുതൽ വോട്ടുനേടിയാലും തൊട്ടുപിന്നിലുള്ള സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും.