എംപുരാൻ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടയിൽ ഈദ് ആശംസ നേർന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തിലെ ചില ഭാഗങ്ങളിൽ മോഹൻലാൽ ഖേദ പ്രകടനം നടത്തി.
സംവിധായകൻ പൃഥ്വിരാജടക്കം അതിനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ മുരളി ഗോപി മാത്രം പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല.
ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യുന്നതിൽ മുരളി ഗോപിക്ക് കടുത്ത എതിർപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാപ്പ് പറയാൻ തയാറാവാത്ത നിലപാടിനെ അഭിനന്ദിച്ചുള്ള അഭിനന്ദന പ്രവാഹങ്ങളാണ് ഇപ്പോൾ മുരളിയുടെ ഈദ് ആശംസകൾ നേർന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘മാപ്പ് ജയൻ പറയില്ല’, ‘ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്’, ചങ്കൂറ്റം പണയം വെക്കാത്തവൻ’,’വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി’, ‘നട്ടെല്ല് വളച്ചു ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്’, ആണൊരുത്തൻ ഈദ് ആശംസകൾ നേരുന്നു. നിന്റെ തന്തയല്ല എന്റെ തന്ത എന്ന ഡയലോഗിന് ജീവനുണ്ട്…തുടങ്ങി പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
എന്നാൽ സിനിമ വിവാദമായതിനേക്കുറിച്ചോ മോഹൻലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി.
തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയർന്നിട്ടും മുരളി പ്രതികരിക്കാത്ത സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. റിലീസ് ദിവസമാണ് മുരളിഗോപിയും പൂർണരൂപത്തിൽ സിനിമ കണ്ടതെന്നും അഭ്യൂഹങ്ങളുണ്ട്.