ബംഗ്ലാദേശിലെ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് യൂനസിനെ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് യൂനസും അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകരും നടപടി നേരിടുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിലൊന്നായ ഗ്രാമീൺ ടെലികോമിൽ തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് നിയമം ലംഘിച്ചതിന് ഗ്രാമീൺ ടെലികോം ചെയർമാനെന്ന നിലയിൽ മുഹമ്മദ് യൂനുസും മറ്റ് ഉത്തരവാദിത്തപ്പെട്ട മൂന്ന് എക്സിക്യൂട്ടീവുകളും ആറ് മാസത്തെ തടവ് അനുഭവിക്കാൻ ലേബർ കോടതി ജഡ്ജി ഷെയ്ഖ് മെറീന സുൽത്താന ഉത്തരവിട്ടു.
യൂനുസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ജാമ്യം തേടി. അവർക്ക് 5,000 ടാക്കയുടെ ബോണ്ടിന് പകരമായി ജഡ്ജി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. നിയമപ്രകാരം നാലുപേർക്കും വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ജനുവരി ഏഴിന് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി. 83 കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് യൂനുസ് 2006 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിരുന്നു. 1983 ൽ അദ്ദേഹം സ്ഥാപിച്ച ഗ്രാമീൺ ബാങ്കിലൂടെ ബംഗ്ലാദേശ് ഹോം ഓഫ് ദി മൈക്രോക്രെഡിറ്റ് എന്ന ഖ്യാതി നേടി.
Also read: പുതുവത്സരത്തിൽ കൂട്ടുകാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നൽകിയില്ല; പെൺകുട്ടി ആത്മഹത്യ ചെയ്തു