കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല- എന്ന ബോർഡുകൾ പ്രദർശിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇത്തരക്കാർക്ക് മുന്നറിയിപ്പു നൽകി ഉപഭോക്തൃ കോടതിയുടെ വിധി. ഇത്തരം നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.
‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’എന്ന ബോർഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.