തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പല സപ്ലൈകോ ഷെൽഫുകളും കാലി. അവശ്യ സാധനങ്ങളിൽ പലതും ലഭ്യമല്ലെന്നാണ് പരാതി. വിഷു അടുത്തിട്ടും സപ്ലൈകോയിൽ പ്രത്യേക സാനങ്ങൾ ഒന്നും എത്തിയിട്ടുമില്ല. സബ്സിഡി ഉൽപന്നങ്ങളുടെ വിലകൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ എത്തുന്നില്ല. 13 സബ്സിഡി ഉൽപന്നങ്ങളിൽ അഞ്ച് എണ്ണം മാത്രമാണ് പലയിടത്തും ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പഞ്ചസാര പോലുള്ള അവശ്യ ഉൽപന്നങ്ങൾ ലഭ്യമല്ല. വിഷുവിന് മുന്നോടിയായി അവശ്യ സാധനങ്ങൾ എത്തുമോ എന്നതിൽ വ്യക്തതയില്ല.
ഇതാദ്യമായല്ല സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാതിരിക്കുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ ക്ഷാമം മുൻ മാസങ്ങളിലും പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അവശ്യസാധനങ്ങൾക്കായി സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. വിഷയം നേരത്തെ പ്രതിപക്ഷവും നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. നിലവിൽ സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം. 13 സബ്‌സിഡി ഉത്‌പന്നങ്ങൾ ആണുള്ളത്. എന്നാൽ ഇതിൽ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവിൽ ലഭിക്കുമെന്നുറപ്പുള്ളത്.
സബ്‌സിഡി ഇനത്തിൽ നാലെണ്ണം അരിയാണ്. കുറുവ അരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കെ-അരി സപ്ലൈകോ വിൽപ്പനശാലകളിൽ സുലഭമാണ്. കിലോഗ്രാമിന് 28 രൂപ നിരക്കിൽ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.
വൻകടല, വൻപയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് മറ്റുള്ള സബ്സിഡി സാധനങ്ങൾ. എട്ടു സാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, പലയിടത്തും അഞ്ച് ഉത്‌പന്നങ്ങളെ ഉള്ളൂ. പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ ഔട്ട്ലെറ്റുകളിൽ ഇനിയും എത്തിയിട്ടില്ല. ഈയാഴ്ച തന്നെ എല്ലാ ഉത്‌പന്നങ്ങളും എത്തുമെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് സാധനങ്ങളെത്തേണ്ടത്. വിൽപ്പനക്കാർ ടെൻഡറിൽ വിലകൂട്ടിയതിനാൽ വിതരണക്കരാർ നൽകാനായില്ല. തുടർന്ന് റീ-ടെൻഡർ നടന്നു. അതനുസരിച്ചുള്ള സാധനങ്ങൾ ഈയാഴ്ച എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. പഞ്ചസാര എത്താൻ വൈകുമെങ്കിലും തുവരപ്പരിപ്പ് തിങ്കളാഴ്ച എത്തുമെന്നാണ് വിവരം.