തിരുവനന്തപുരം : വയനാട്ടിലേത്താൻ ഇനി ചുരം കയറേണ്ട, കോഴിക്കോട് നിന്ന് പറന്നു പോകാം. രണ്ട് ജില്ലകളെയും ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി വരുന്നു.
100 കോടിയിലേറെ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) നടപ്പാക്കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന് (കെ.എസ്.ഐ.ഡി.സി) സർക്കാർ അനുമതി നൽകി.
അടിവാരം മുതൽ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് റോപ്പ്‌വേ വരുന്നത്. ഇതിനായി അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ടവറുകൾ സ്ഥാപിക്കും.
കൂടാതെ ബത്തേരിയിൽ നിന്നു ലക്കിടി വരെയും കോഴിക്കോടു നിന്ന് അടിവാരം വരെയും പ്രത്യേക ബസ് സർവീസുകളും ഒരുക്കും.
പദ്ധതിക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക അനുമതികൾ ലഭിച്ചു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം,നൂറാംതോട്,ചിപ്പിലിത്തോട്,തളിപ്പുഴ റോഡ് കൂടി യാഥാർഥ്യമായാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
അടിവാരം ലക്കിടി ടെർമിനലുകളോടു അനുബന്ധിച്ച് പാർക്ക്, സ്റ്റാർ ഹോട്ടൽ, കഫറ്റീരിയ, ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും തുടങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
വെസ്റ്റേൺ ഘാട്ട്സ് എന്ന കമ്പനി 2023 ഒക്‌ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിലാണ് ഇത്തരത്തിലുള്ള റോപ്‌വേ പദ്ധതിക്ക് നിർദേശം വച്ചത്.
പിന്നീട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി പഠിച്ച ശേഷം പദ്ധതി നടപ്പാക്കുന്നതിന് കെ.എസ്.ഐ.ഡി.സി എം.ഡിയെ ചുമതലപ്പെടുത്തി.
2024 ജൂൺ 16ന് ചീഫ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ഒരേക്കർ ഭൂമി കൈമാറാൻ തയാറാണെന്ന് അറിയിച്ചിരുന്നു.